ബിഡിജെഎസ് വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

By Web DeskFirst Published Mar 14, 2018, 7:19 AM IST
Highlights
  • ബിഡിജെഎസ് വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സജി ചെറിയാന്‍
  • എന്നാല്‍ സഹകരണം  ഇപ്പോഴില്ല
  • ഭിന്നത മുതലെടുക്കാന്‍ ഇടത് നീക്കം
  • പ്രശ്നം പരിഹരിക്കുമെന്ന് ബിജെപി

ബിഡിജെഎസ് വോട്ട് വേണ്ടെന്ന് പറയില്ലെന്ന് ചെങ്ങന്നൂരിലെ എല്‍ഡിഎഫ്  സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. എന്നാല്‍ ബിഡിജെഎസുമായുള്ള സഹകരണം മറ്റൊരു വിഷയമാണെന്നും ഇക്കാര്യം പാര്‍ട്ടി നേതൃത്വമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും സജി ചെറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ബിഡിജെഎസിന്‍റെ     നിര്‍ണ്ണായക യോഗം ഇന്ന് ചേരുന്ന സാഹചര്യത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി നിലപാട് വ്യക്തമാക്കിയത്.

ബിഡിജെഎസ് ബിജെപി ഭിന്നത മുതലെടുക്കാനുള്ള  ശ്രമമാണ് ഇടതു മുന്നണിയുടേത്. ബിജെപി ബന്ധം വിട്ട് ഇടത് മുന്നണിയുമായി സഹകരിക്കണമെന്ന ആഗ്രഹം വെള്ളാപ്പള്ളി നടേശന് പലവട്ടം പരസ്യമായി പറഞ്ഞിട്ടുണ്ടെങ്കിലും തുഷാര്‍ വെള്ളാപ്പള്ളിയടക്കമുള്ളവര്‍ക്ക് ഇതിനോട് യോജിപ്പില്ല. മാത്രമല്ല  അത്തരമൊരു സഹകരണം ഇടത് മുന്നണി  തത്കാലം ആഗ്രഹിക്കുന്നുമില്ല. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് സ്വീകരിക്കുന്നതില്‍ ഈ ഭിന്നത തടസ്സമില്ലെന്നാണ് ഇടത് സ്ഥാനാര്‍ത്ഥിയുടെ നിലപാട്. ബിഡിജെഎസുമായുള്ള ഭിന്നത ഉടന്‍ പരിഹരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡിഎ സഹകരണം ബിഡിജെഎസ് അവസാനിപ്പിക്കുമെന്ന് കരുതുന്നില്ല

തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷനു മുമ്പ് ബിഡിജെഎസിന്‍റെ ആവശ്യങ്ങള്‍ പരമാവധി പരിഹരിക്കാനാണ് ബിജെപിയുടെ ശ്രമം. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. അതിനാല്‍ തന്നെ കടുത്ത തീരുമാനം ഇന്ന് ചേര്‍ത്തലയില്‍ നിന്ന് ഉണ്ടാകില്ലെന്ന വിശ്വാസത്തിലാണ് ബിജെപി


 

click me!