
ഇടുക്കി: ടിപ്പർ ലോറിയിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 50 കിലോ ചന്ദനവുമായ് മറയൂരിൽ രണ്ട് പേര്‍ പിടിയിലായി. മറയൂര്‍ കരിമുട്ടി സ്വദേശി പ്രകാശ്, പട്ടിക്കാട് സ്വദേശി ബീജു എന്നിവരെയാണ് വനപാലകർ അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിലെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്ന് വനപാലകർ നടത്തിയ പരിശോധനയിലാണ് ചന്ദനവുമായി പ്രതികളും കടത്താനുപയോഗിച്ച വാഹനവും പിടിയിലായത്. മറയൂരില്‍ നിന്ന് കുമളി വണ്ടന്‍ മേട്ടിലേക്ക് കെട്ടിട നിര്‍മ്മാണ സാമഗ്രഹികള്‍ കയറ്റി പോയിരുന്ന ലോറിയിലായിരുന്നു ചന്ദനം ഒളിപ്പിച്ചിരുന്നത്. വാഹനത്തിലേക്ക് ചന്ദനം എത്തിച്ച പട്ടിക്കാട് സ്വദേശി ബിജുവും കുമളിയിലേക്ക് കടത്തിക്കൊണ്ടു പോയിരുന്ന കരിമുട്ടി സ്വദേശി പ്രകാശുമാണ് പിടിയിലായത്.
രാത്രി മുഴുവനുളള നിരീക്ഷണങ്ങൾക്കു ശേഷവും തുടർന്ന കർശന പരിശോധനയിലാണ് രാവിലെ 11 മണിയോടെ ടിപ്പര്‍ ലോറിയിലെ സാധനങ്ങൾക്കടിയില്‍ പ്ലാസ്റ്റിക്ക് ചാക്കില്‍ കെട്ടിയ നിലയിലിരുന്ന ചന്ദനം കണ്ടെടുത്തത്. 25 കിലോ കാതലുള്ള ചന്ദനത്തിന് വിപണിയില്‍ നാല് ലക്ഷം രൂപവരെ വിലയുണ്ടെന്ന് വനപാലകര്‍ പറഞ്ഞു. പ്രതികളെ വെള്ളിയാഴ്ച രാവിലെ ദേവികുളം കോടതിയില്‍ ഹാജരാക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam