ശാരദാ ചിട്ടി തട്ടിപ്പ് കേസ്; രാജീവ് കുമാർ ഷില്ലോംഗിലെത്തി, സിബിഐ ഇന്ന് ചോദ്യം ചെയ്യും

By Web TeamFirst Published Feb 9, 2019, 10:11 AM IST
Highlights

ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകൾ ആദ്യം അന്വേഷിച്ച പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്നു രാജീവ് കുമാർ

ഷില്ലോംഗ്: ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാർ ഷില്ലോംഗിലെത്തി. പ്രത്യേക ദൗത്യസംഘം ഡെപ്യൂട്ടി കമ്മീഷണർ മുരളീധർ ശർമ ഉൾപ്പെടെ മൂന്ന് മുതിർന്ന ഐ പി എസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. സിബിഐ സംഘത്തെ നയിക്കുന്നത് കിഴക്കൻ മേഖലാ ജോ. ഡയറക്ടർ പങ്കജ് ശ്രീവാസ്തവയും ലക്നൗ, ദില്ലി ,ഭോപ്പാൽ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ടീമിലുണ്ട്. പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരോട് ഈ മാസം 20 വരെ കൊൽക്കത്തയിൽ തങ്ങാൻ സിബിഐ ഡയറക്ടര്‍ നിർദ്ദേശം നല്‍കിയിരിക്കുകയാണ്. 

ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകൾ ആദ്യം അന്വേഷിച്ച പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്നു രാജീവ് കുമാർ.  2014ൽ സുപ്രീം കോടതി കേസ് സിബിഐക്ക് കൈമാറി. കൊൽക്കത്ത പൊലീസ് കേസ് അന്വേഷിക്കവേ പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കുന്നതായി തെളിവ് നശിപ്പിക്കുകയും സുപ്രധാന രേഖകൾ സിബിഐയ്ക്ക് കൈമാറാൻ വിസ്സമ്മതിക്കുകയും ചെയ്തുവെന്നാണ് രാജീവ് കുമാറിനെതിരായ ആരോപണം. 

കഴി‌ഞ്ഞയാഴ്ച രാജീവ് കുമാറിനെ ചോദ്യം ചെയ്യാനുള്ള ശ്രമം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംസ്ഥാന പൊലീസും തടഞ്ഞിരുന്നു. ഇതിനെതിരെ സിബിഐ നൽകിയ ഹർജിയിലാണ് രാജീവ് കുമാറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചത്. കേസിൽ ആരോപണവിധേയനായ  തൃണമൂൽ എംപി കുനാൽ ഘോഷിനോടും ഈ മാസം 10 ന് ഷില്ലോംഗിലെ ഓഫീസിൽ ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. 

click me!