
ഇടുക്കി: രാജാക്കാട് പഞ്ചായത്തിലെ 13 ാം വാര്‍ഡില്‍ തലക്കുളത്ത് തകരപ്പറമ്പില്‍ സരസമ്മയ്ക്ക് ഇന്ന് കയറി കിടക്കാന്‍ വീടില്ല. കയറി കിടക്കാന്‍ ആകെയുണ്ടായിരുന്ന വീട് ചിതലെടുത്തു. ഭര്‍ത്താവ് മരിച്ചതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട സരസമ്മയ്ക്ക് ആകെയുണ്ടായിരുന്നത് പത്തുസെന്‍റ് സ്ഥലത്തെ ഈ വീടാണ്.
കയറിക്കിടക്കാന്‍ ആകെയുണ്ടായിരുന്ന വീടും കൂടി നഷ്ടപ്പെട്ടതോടെ ഇനി തല ചായ്ക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലാണ് ഈ വയോധിക. പത്തുസെന്‍റ് സ്ഥലത്ത് തകരഷീറ്റില്‍ നിര്‍മ്മിച്ച ഒരു ഷെഡായിരുന്നു സരസമ്മയുടെ വീട്. വളരെയേറെ കാലപ്പഴക്കം ഉള്ള ഈ വീടാണ് തൂണുകള്‍ ചിതലരിച്ചതിനെ തുടര്‍ന്ന് നിലം പൊത്തിയത്.
വീട് തകര്‍ന്ന സമയത്ത് സരസമ്മ വീട്ടിലുണ്ടായിരുന്നില്ല.മക്കളില്ലാത്ത സരസമ്മ വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസിക്കുന്നത്. തനിക്ക് വീട് നിര്‍മ്മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലടക്കം സരസമ്മ പരാതി നല്‍കിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.
ഇത്തവണ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നടപടിക്രമങ്ങള്‍ ഇഴയുകയാണ്. സമീപത്ത് താമസിക്കുന്ന സഹോദരിയുടെ കുടുംബത്തിന്‍റെ കാരുണ്യത്തിലാണ് നിത്യജീവിതം തള്ളി നീക്കുന്നത്. സരസമ്മയുടെ വാര്‍ഡ് അംഗമായ റ്റീനാ രാജന്‍റെ നമ്പര്‍: 8547576844
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam