റമദാൻ ഒന്നു മുതൽ 13 വരെയുള്ള ദിവസങ്ങളിൽ തൊഴിൽ-സാമൂഹിക വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മൊബൈല്‍ ഫോൺ വിൽപ്പന നടത്തുന്ന കടകളിൽ നടത്തിയ പരിശോധനകളിൽ നിശ്ചിത ശതമാനം സ്വദേശി വത്കരണം പാലിക്കാത്തതിന് 609 സ്ഥാപനങ്ങൾ അടച്ചു പൂട്ടി. വാണിജ്യ നിക്ഷേപ മന്ത്രാലയം നടത്തിയ പരിശോധനകളില്‍ 2000 ലേറെ നിയമലംഘനങ്ങളും കണ്ടെത്തി. 13 ദിവസത്തിനിടെ 6,480 മൊബൈല്‍ ഫോൺ വിപണന കേന്ദ്രങ്ങളിൽ സാമൂഹിക വികസന മന്ത്രാലയം പരിശോധന നടത്തി.
ബിനാമി ബിസിനസ്സുകളാണെന്ന് സംശയിക്കുന്ന 41 മൊബൈല്‍ ഫോൺ കടകളും സ്വദേശിവത്കരണം പാലിക്കാത്ത 218 കടകളും പരിശോധനയിൽ കണ്ടെത്തി. ഏറ്റവും കൂടുതൽ നിയമലംഘനങ്ങളൾ കണ്ടെത്തിയത് കിഴക്കൻ പ്രവിശ്യയിലാണ്. മൊബൈല്‍ ഫോണ്‍ കടകളിൽ നിശ്ചിത ശതമാനം സ്വദേശി വത്കരണം നടപ്പിലാക്കാത്ത സ്ഥാപനങ്ങളുടെ വിവിധ സർക്കാർ സേവനങ്ങള്‍ നിര്‍ത്തി വെക്കുമെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.