
റിയാദ്: സൗദി പ്രതിരോധ മന്ത്രാലയം ആക്രമിക്കാനുള്ള ഇസ്‌ലാമിക് സ്റ്റേറ്റിന്റെ നീക്കം സൗദി സേന തകർത്തു. തിരിച്ചടിയില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച റിയാദിൽ മൂന്നു സ്ഥലത്തുനടത്തിയ റെയ്ഡിലാണ് പ്രതിരോധ മന്ത്രാലയം ആക്രമിക്കാൻ പദ്ധതിയിട്ട ഭീകരരെ വധിച്ചത്. സൗദിയിൽ പുതിയതായി രൂപീകരിച്ച പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗമാണ് റെയ്ഡ് നടത്തിയതെന്ന് ഔദ്യോഗിക ടെലിവിഷൻ അറിയിച്ചു.
പ്രതിരോധ മന്ത്രാലയത്തെ ആക്രമിക്കാനുള്ള പദ്ധതിയെക്കുറിച്ചു കഴിഞ്ഞ മാസമാണ് സുരക്ഷാ സേനയ്ക്കു സൂചന ലഭിക്കുന്നത്. രണ്ടുവീതം യെമൻ, സൗദി പൗരന്മാരാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കർശന നിരീക്ഷണമാണ് സൗദിയിലെങ്ങും ഏർപ്പെടുത്തിയിരുന്നത്. ഭീകരൻ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തിൽ റിയാദിലെ അൽ റിമലിലെ കെട്ടിടത്തിൽ സുരക്ഷാ സേന പരിശോധന നടത്തിയവെ ഒരു ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ കെട്ടിടത്തിലായിരുന്നു ചാവേറുകൾക്കു ധരിക്കാനുള്ള ബോംബുകൾ ഘടിപ്പിക്കാവുന്ന പ്രത്യേക വസ്ത്രവും മറ്റു സ്ഫോടക വസ്തുക്കളും നിർമിച്ചിരുന്നത്. രണ്ടാമത്തെ ഭീകരനെ മറ്റൊരു അപ്പാർട്മെന്റിൽ സൈന്യം വധിക്കുകയായിരുന്നു. ഇവിടെ ഇയാൾ ആയുധങ്ങള്‍ ഒളിപ്പിച്ചതായി കണ്ടെത്തി. മൂന്നാമത്തെ റെയ്ഡ് തെക്കൻ റിയാദിലെ അൽ ഘനാമിയ എന്ന പ്രദേശത്താണ് നടന്നത്. കൊല്ലപ്പെട്ടവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam