
ദില്ലി: ശബരിമല വിഷയത്തില്‍ സുപ്രിംകോടതി മന്ദിരത്തിന് മുമ്പിലും പ്രതിഷേധം. ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യമുന്നയിക്കുന്ന സേവ് ശബരിമല എന്ന് ഹാഷ് ടാഗുള്ള ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചാണ് സുപ്രിംകോടതിക്ക് മുന്നിലെ പ്രതിഷേധം. കേരളത്തിലെ ശബരിമല ക്ഷേത്രത്തിന്‍റെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട സമരത്തിന് നൂറ് കോടിയോളം ഹിന്ദുക്കളുടെയും സിഖുകളുടെയും പിന്തുണയുണ്ടെന്ന് ഫ്ലക്സ് ബോര്‍ഡില്‍ പറയുന്നു.
പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ ദില്ലിയില്‍ പ്രതിഷേധം നടക്കുമെന്നും ഫ്ലക്സ് ബോര്‍ഡില്‍ പറയുന്നു. ബിജെപി ദില്ലി ഘടകം വക്താവ് തജിന്ദര്‍ പാല്‍ സിങ് ബഗ്ഗയുടെ പേരും നമ്പറും ഫ്ലക്സ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയെ പ്രതിഷേധം സംബന്ധിച്ച് ബിജെപിയുടെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
സുപ്രിംകോടതിയിലേക്ക് വഴികാണിക്കുന്ന ബോര്‍ഡിന് സമീപം തന്നെയാണ് പ്രതിഷേധ സൂചകമായി ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതാണോ പോസ്റ്റര്‍ പതിക്കേണ്ട യതാര്‍ഥ സ്ഥലം എന്ന ചോദ്യവുമായാണ് തജീന്ദര്‍ ഫ്ലക്സ് ബോര്‍ഡിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. കേരളാ ഹൗസിന് മുന്നിലും സമാനമായി ഫ്ളക്സ് സ്ഥാപിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഇവിടെയാണോ? എന്ന ചോദ്യവുമായാണ് കേരളാ ഹൗസിന് മുന്നിലെ ഫ്ലക്സ് ബോര്‍ഡിന്‍റെ ചിത്രം പങ്കുവയ്ക്കുന്നത്.
അതീവ സുരക്ഷാ മേഖലയായ സുപ്രിംകോടതി മന്ദിരമടക്കമുള്ള ഇടങ്ങളില്‍ ഇത്തരം ഫ്ലക്സ് ബോര്‍ഡുകളോ മറ്റ് പരസ്യ ബോര്‍ഡുകളോ സ്ഥാപിക്കാന്‍ അനുമതി ലഭിക്കാറില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് വെല്ലുവിളിയുമായി ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam