നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം മാറ്റി വച്ചു. വാദത്തിനായി കൂടുതൽ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം.
ദില്ലി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീം മാറ്റി വച്ചു. വാദത്തിനായി കൂടുതൽ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. വിചാരണക്കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് ദിലീപ് സുപ്രീം കോടതിയിലെത്തിയത്.
നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാൻ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും എന്നാണ് ദിലീപിന്റെ വാദം. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദിലീപ് വാദിക്കുന്നു. നടിയെ ആക്രമിച്ച് നീലച്ചിത്രം പകര്‍ത്താനാണ് പ്രതികള്‍ ഉദ്ദേശിച്ചിരുന്നത് എന്നാണ് പ്രോസിക്യൂഷന്‍റെ വാദം.
ഇത് പുറത്ത് വന്നാല്‍ ഇരയ്ക്ക് ആജീവനാന്തം ഭീഷണിയുണ്ടാകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. മെമ്മറി കാർഡ് തൊണ്ടി മുതൽ തന്നെയാണെന്നും തെളിവായി മാത്രം പരിഗണിക്കാവുന്ന ഒന്നല്ലെന്നും വിലയിരുത്തിയാണ് ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയത്. അതിനെതിരെയാണ് ദിലീപ് സുപ്രീം കോടതിയിൽ പോയത്.