
സന്നിധാനം:വൃശ്ചിക മാസത്തിലെ മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ കനത്ത പൊലീസ് സുരക്ഷയാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആയിരത്തില്‍ അധികം പൊലീസുകാരെയാണ് സന്നിധാനത്ത് സുരക്ഷാ ചുമതലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഐജി വിജയ് സാക്കറേക്കാണ് ശബരിമലയിലെ സുരക്ഷാ ചുമതലയിലുള്ളത്. സോപാനത്തും പതിനെട്ടാംപടിയിലും മാത്രമാണ് പൊലീസിന് ഡ്രസ് കോഡിന് ഇളവ് അനുവദിച്ചിരിക്കുന്നത്. മറ്റെല്ലായിടങ്ങളിലും പൊലീസിന് സുരക്ഷാഉപകരണങ്ങളും ഡ്രസ് കോഡും നിർബന്ധമാക്കി. എല്ലാ പൊലീസുകാരും ഷീൽഡും ലാത്തിയും കരുതണമെന്നും നിർദ്ദേശമുണ്ട്.
ദ്രുതകര്‍മസേനയുടെ ഒരു യൂണിറ്റും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ ഒരു യൂണിറ്റും സന്നിധാനത്ത് സജ്ജമാണ്. ആവശ്യമെങ്കില്‍ സന്നിധാനത്ത് അമ്പത് വയസിന് മേലെയുള്ള വനിതാ പൊലീസിനെയും നിയോഗിക്കുമെന്നാണ് സൂചന.നിലവില്‍ പമ്പയില്‍ മാത്രമാണ് വനിതാ പൊലീസ് ഉള്ളത്. എസ്പി ശിവവിക്രമിനാണ് സന്നിധാനത്തെ സുരക്ഷാ ചുമതല. തിരുമുറ്റം, മരക്കൂട്ടം, വലിയ നടപ്പന്തല്‍ തുടങ്ങിയ ഇടങ്ങളില്‍ ഡ്യൂട്ടിയില്‍ ഉള്ള പൊലീസുകാര്‍ക്ക് ഡ്രെസ് കോഡ് നിര്‍ബന്ധമാക്കി.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ രണ്ടു തവണ നട തുറന്നപ്പോള്‍ പൊലീസിന് സംഭവിച്ച പാളിച്ചകള്‍ ഉള്‍ക്കൊണ്ടാണ് മണ്ഡല മകരവിളക്ക് സീസണിലേക്ക് പൊലീസ് ക്രമീകരണം നടപ്പിലാക്കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam