
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ 3861 എം പാനൽ കണ്ടക്ടർമാരെ പിരിച്ച് വിടാൻ നോട്ടീസ് അയച്ചു തുടങ്ങി. ജീവനക്കാരെ പിരിച്ച് വിടാനും പിഎസ്സി പട്ടികയിൽ നിന്ന് നിയമനം നടത്താനുമുള്ള ഉത്തരവ് കെഎസ്ആര്‍ടിസിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
എം പാനൽ ജീവനക്കാരെ പിരിച്ച് വിടാനുള്ള ഉത്തരവ് നടപ്പാക്കാൻ സാവകാശം തേടിയുള്ള കെഎസ്ആർടിസിയുടെ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് നോട്ടീസ് അയക്കുന്നത്. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ച് തിങ്കളാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകാൻ നിർദേശിച്ചതിനാൽ കോടതി വിധി അനുസരിക്കുക മാത്രമേ മാർഗമുള്ളൂ എന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഒൻപതിനായിരത്തിലധികം വരുന്ന എം പാനൽ ജീവനക്കാരിൽ പകുതി പേരെയാണ് പിരിച്ച് വിടുന്നത്. ഹൈക്കോടതി നിർദേശ പ്രകാരം പ്രതിവർഷം 120 ദിവസം ജോലിയെടുത്ത പത്ത് വർഷത്തിന് മുകളിൽ സർവ്വീസുള്ള എം പാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്തണം. പിഎസ്സി അഡ്വൈസ് മെമ്മോ കിട്ടിയ 4051 ഉദ്യോഗാർത്ഥികളെ നിയമിക്കുകയും ചെയ്യണം. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ നിയമനം നടത്താത്ത കെഎസ്ആർടിസിക്ക് ഇത് ഇരട്ടി ഭാരമാണുണ്ടാക്കുക.
നിലവിൽ കെഎസ്ആർടിസി ബസ്സുകളുടെയും ജീവനക്കാരുടെയും അനുപാതം അഖിലേന്ത്യാ ശരാശരിയേക്കാൾ ഇരട്ടിയാണ്. സുശീൽ ഖന്ന റിപ്പോർട്ട് പ്രകാരം ഈ അനുപാതം കുറയ്ക്കണമെന്ന് നിർദേശവുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam