
ദില്ലി: ബിഷപ്പിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ച് പരാതി നല്‍കിയത് തെറ്റിദ്ധാരണമൂലമെന്ന് ബന്ധുവായ സ്ത്രീയുടെ മൊഴി. കന്യാസ്ത്രീയ്ക്കെതിരെ സ്വഭാവദൂഷ്യത്തിന് സഭ അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണ റിപ്പോർട്ട് പുറത്തു വരുമെന്ന ഘട്ടത്തിലാണ് അവർ ബിഷപ്പിനെതിരെ രംഗത്തു വന്നത് എന്നായിരുന്നു ജലന്ധർ ബിഷപ്പിന്റേയും സഭയുടേയും വാദം ഇതോടെ പൊളിഞ്ഞു.
കന്യാസ്ത്രീയുടെ ബന്ധുവായ സ്ത്രീയാണ് ഇവർക്കെതിരെ നേരത്തെ പരാതി നൽകിയത്. തന്റെ ഭർത്താവുമായി കന്യാസ്ത്രീയ്ക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്നായിരുന്നു ഇവർ നേരത്തെ ഉന്നയിച്ച ആരോപണം. എന്നാൽ ഇത് അടിസ്ഥാനരഹിതമായ ആരോപണമായിരുന്നുവെന്നാണ് ദില്ലിയിലെത്തിയ അന്വേഷണസംഘത്തോട് ഇവരിപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
തന്റെ സംശയം തെറ്റായിരുന്നുവെന്ന് ബോധ്യപ്പെട്ടെന്നും അതിനാലാണ് പരാതിയുമായി മുന്നോട്ട് പോകാതിരുന്നതെന്നുമാണ് ഇവരിപ്പോൾ പറയുന്നത്. സ്വഭാവദൂഷ്യത്തില്‍ നടപടി വരുമെന്ന സാഹചര്യത്തിലാണ് കന്യാസ്ത്രീ ലൈംഗിക ആരോപണം ഉന്നയിച്ചതെന്ന ബിഷപ്പിന്‍റെ വാദം ഇതോടെ പൊളിയുമെന്ന് വ്യക്തമായി.
അതേസമയം കേസ് അന്വേഷണത്തിനായി ദില്ലിയിലെത്തിയെ കേരള പൊലീസ് സംഘം നാളെ ജലന്ധറിലേക്ക് തിരിക്കും. അതിനു മുൻപായി ഇന്ന് വത്തിക്കാൻ എംബസിയിലെ ഉദ്യോഗസ്ഥരുടെ മൊഴിയും ഇവർ ശേഖരിക്കും. പീഡനവിവരം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയെ അറിയിച്ചിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ നിജസ്ഥിതി അറിയാനാണ് ഇവർ വത്തിക്കാൻ എംബസിയിൽ എത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam