
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിൽ വെടിയുതിർത്ത തന്‍റെ ആളുകളെ മിടുക്കുണ്ടെങ്കിൽ പൊലീസ് കണ്ടുപിടിക്കട്ടെയെന്ന് മുംബൈ അധോലോക നായകൻ രവി പൂജാരി. ബ്യൂട്ടി പാർലർ വെടിവയ്പ്പിന് പിന്നിൽ രവി പൂജാരി തന്നെയെന്ന് കൊച്ചി സിറ്റി പൊലീസ് സ്ഥീരീകരിച്ചതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസിന് വിദേശത്തുനിന്ന് ഫോൺവിളിയെത്തിയത്. നടി ലീന മരിയാ പോളിനോട് 25 കോടി രൂപ ആവശ്യപ്പെട്ടതിന്‍റെ കാരണം കൊച്ചി സിറ്റി പൊലീസിന് അറിയാമെന്നും വൈകാതെ അക്കാര്യം താൻ വെളിപ്പെടുത്തുമെന്നും രവി പൂജാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പിന് പിന്നിൽ താനാണെന്ന് കഴിഞ്ഞ 19നാണ് രവി പൂജാരി ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയത്. മംഗലാപുരത്തും ബംഗലൂരുവിലും നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരിയാണ് കൃത്യത്തിന് പിന്നിലെന്ന് കൊച്ചി പൊലീസ് സ്ഥിരീകരിച്ചത്. എന്നാൽ ബ്യൂട്ടി പാർലറിൽ വെടിയുതിർത്ത രണ്ടംഗസംഘത്തെ തിരിച്ചറിയാൻപോലും പൊലീസിന് ഇതേവരെ കഴിഞ്ഞില്ല. മിടുക്കൻമാരാണെങ്കിൽ കൊച്ചി സിറ്റി പൊലീസ് ഇവരെ കണ്ടെത്തട്ടെയെന്നാണ് രവി പൂജാരി പറയുന്നത്.
നടി ലീന മരിയ പോളിനോട് 25 കോടി രൂപ ആവശ്യപ്പെടാൻ ചില കാരണങ്ങളുണ്ട്. അത് എന്താണെന്ന് പൊലീസിന് അറിയാമെന്ന് രവി പൂജാരി പറയുന്നു. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിലൂടെ തന്നെ വൈകാതെ തുറന്നു പറയുമെന്നും രവി പൂജാരി വ്യക്തമാക്കി. ബ്യൂട്ടി പാർലർ വെടിവയ്പ് നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസിന്‍റെ മൂക്കിൻ തുമ്പത്ത് കൂടി രക്ഷപ്പെട്ട പ്രതികളാരെന്നുപോലും കണ്ടെത്താൻ ഇതേവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് പൊലീസിനെത്തന്നെ വെല്ലുവിളിച്ച് രവി പൂജാരി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam