ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസ്; സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര

By Web TeamFirst Published Jan 9, 2019, 3:17 PM IST
Highlights

ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര. കോട്ടയം ബാർ അസോസിയേഷൻ അംഗമായ അഡ്വ.ജിതേഷ് ജെ ബാബു ആണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ.

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസില്‍ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര. കേസ് വേഗത്തിൽ തീർത്ത് കന്യാസ്ത്രീകൾക്ക് നീതി നടപ്പിലാക്കി തരാനുള്ള സർക്കാറിൻറെ നീക്കമായി കാണുന്നു. ആലുവയിൽ പോയി മദർ സുപ്പീരിയറിന് വിശദീകരണം നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും  സമരത്തിൽ പങ്കെടുത്തത് തെറ്റാണെന്ന് വിശ്വസിക്കുന്നില്ലെന്നും ലൂസി കളപ്പുര പറഞ്ഞു.

കോട്ടയം ബാർ അസോസിയേഷൻ അംഗമായ അഡ്വ.ജിതേഷ് ജെ ബാബു ആണ് കന്യാസ്ത്രീ പീഡനകേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ. സൂര്യനെല്ലി കേസിലെ അഡിഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്നു അഡ്വ ജിതേഷ് ജെ ബാബു. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് 109- ദിവസമാണ് പ്രോസിക്യൂട്ടറെ നിയമിക്കുന്നത്. 

കന്യാസ്ത്രീ  നൽകിയ പരാതിയിൽ കഴിഞ്ഞ സെപ്റ്റംബർ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് തൊണ്ണൂറിലധികം ദിവസം കഴിഞ്ഞിട്ടും സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നില്ല.  ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യമനുവദിച്ചതോടെ കുറ്റപത്രം വൈകിയാലും കുഴപ്പമില്ലെന്ന നിലയായത് വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. 

നവംബറിൽ തന്നെ അന്വേഷണ സംഘം കുറ്റപത്രം  തയ്യാറാക്കിയതാണ് എന്നാല്‍ സ്പെഷ്യൽ പ്രോസിക്യൂട്ടറെ കാണിച്ച ശേഷമേ കോടതിയിൽ സമർപ്പിക്കാൻ കഴിയൂവെന്നാണ് ചട്ടം. നേരത്തെ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതിനെതിരെ കുറവിലങ്ങാടത്തെ കന്യാസ്ത്രീ മാർ രംഗത്തെത്തിയിരുന്നു. 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സഭയിലെ കന്യാസ്ത്രീ മെയ് അവസാനമാണ് പരാതി നൽകിയത്. നാലര മാസത്തെ അന്വേഷണത്തിന് ശേഷമായിരുന്നു അറസ്റ്റ്. കന്യാസ്ത്രീമാർ തെരുവിൽ സമരം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. 

click me!