
തിരുവനന്തപുരം: പൊടിമീനുകളെ പിടിക്കുന്നതിന് നിരോധനമുളള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.തീരദേശത്ത് ഫിഷറീസ് വകുപ്പിന്റെ നിരീക്ഷണമടക്കമുണ്ടെങ്കിലും ട്രോൾ വലകളുപയോഗിച്ചുളള പൊടിമീൻ വാരൽ ഇവിടെയുമുണ്ട്. ഇതിന് പുറമേയാണ് അന്യസംസ്ഥാന ബോട്ടുകളുടെ കൊളളയും. കടൽ സമ്പത്തിനെയും ആവാസവ്യവസ്ഥയെയും ഇത് ഗുരുതരമായി ബാധിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
അശാസ്ത്രീയ മത്സ്യബന്ധനം കേരളതീരത്തെ മത്സ്യസമ്പത്ത് തുടച്ചുനീക്കുമെന്ന ആശങ്കയെത്തുടർന്നാണ് പൊടിമീൻ പിടിക്കുന്നതിന് നിരോധനമേർപ്പെടുത്താൻ സംസ്ഥാനം തയ്യാറായത്. മത്സ്യത്തൊഴിലാളികൾക്കിടയിൽ ഉത്തരവിനുണ്ടായത് സമ്മിശ്രപ്രതികരണം.തീരത്ത് പട്രോളിങ് ശക്തമാക്കിയ ഫിഷറീസ് വകുപ്പ് ഇപ്പോഴും പിടിച്ചെടുക്കുന്നുണ്ട് കുഞ്ഞുമീനുകളുമായെത്തുന്ന വളളങ്ങൾ.
12 നോട്ടിക്കൽ മൈൽ ദൂരം മാത്രമാണ് പട്രോളിങ്.അതിനപ്പുറം പരിശോധനയില്ല.നിലവിൽ അനുവദനീയമായതിലും അധികം മത്സ്യബന്ധന ബോട്ടുകൾക്ക് കേരള തീരത്ത് ലൈസൻസുണ്ട്.24000 ബോട്ടുകളെന്നാണ് പരിധി.ഇപ്പോഴുളളത് 36000ത്തോളം ബോട്ടുകൾ.ട്രോൾ വലകളുമായുളള ഇവയുടെ പാച്ചിൽ ഉയർത്തുന്ന ഭീഷണി ചെറുതൊന്നുമല്ല.
ഇതിന് പുറമേയാണ് ആഴക്കടലിലെ വിദേശ ട്രോളറുകളുടെ സാന്നിധ്യവും. സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ രജിസ്ട്രേഷനും മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കോസ്റ്റ് ഗാർഡിന്റെ പരിശോധനയും വേണമെന്നാണ് ചട്ടം.എന്നാൽ ഇതുവരെ ഒരു ആഴക്കടൽ യാനവും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടില്ല.പൊടിമീനുകൾ ധാരാളമുളള കേരള തീരത്തെ അശാസ്ത്രീയ മത്സ്യബന്ധനം തടയാൻ മറ്റ് സംസ്ഥാനങ്ങളിലും നിയമനിർമാണം വേണമെന്നാണ് ആവശ്യം.എന്നാൽ വളം നിർമാണലോബിക്കും വൻകിട ബോട്ടുടമകൾക്കും കടിഞ്ഞാണിടാൻ നടപടി എത്രത്തോളമുണ്ടാവുമെന്നത് കണ്ടറിയണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam