ഒരു മാസത്തിനുള്ളില്‍ നഷ്ടപ്പെട്ട 25 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത് തൃശൂര്‍ ഈസ്റ്റ് പൊലീസ്

തൃശൂര്‍: ഒരു മാസത്തിനുള്ളില്‍ നഷ്ടപ്പെട്ട 25 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത് തൃശൂര്‍ ഈസ്റ്റ് പൊലീസ്. സയര്‍ പോര്‍ട്ടലിലൂടെ റെജിസ്റ്റര്‍ ചെയ്തതിന്റെ ഫലമായി രണ്ട് ഐഫോണുകള്‍ ഉള്‍പ്പെടെ 25 മൊബൈല്‍ ഫോണുകളാണ് ഈസ്റ്റ് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെടുത്തത്. 18 പേര്‍ക്ക് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് കമ്മീഷണര്‍ നകുല്‍ ആര്‍. ദേശ്മുഖിന്റെ ചേംബറില്‍ വച്ച് മൊബൈല്‍ ഫോണുകള്‍ തിരിച്ചു നല്‍കി.

കേരള, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളില്‍, നഷ്ടപ്പെട്ട മൊബൈലുകളുടെ ലൊക്കേഷനുകളിലെ നിരവധിപേരെ ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോവിന്റെ നിര്‍ദ്ദേശത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരന്തരമായി ബന്ധപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യമായ പ്രവര്‍ത്തനവും സൈബര്‍ സെല്ലിന്റെ സേവനമികവും മൊബൈല്‍ ഫോണുകള്‍ തിരികെ ലഭിക്കാന്‍ സഹായകമായി. അന്വേഷണ സംഘത്തില്‍ ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ ജിജോ എം.ജെ, സബ് ഇന്‍സ്‌പെക്ടര്‍മാരായ അനുശ്രുതി, റെജിന്‍ രാജ്, ബിബിന്‍ പി നായര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അശ്വിന്‍, മനീഷ് ജിനൂപ് എന്നിവരും ഉണ്ടായിരുന്നു.

മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടതു സംബന്ധിച്ച് സയര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ കുറിച്ച് സിറ്റി പൊലീസ് ബോധവത്ക്കരണം നടത്തിയിരുന്നു. ഇത്തരം ബോധവത്ക്കരണങ്ങള്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും സയര്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ വളരെ വേഗത്തില്‍ നഷ്ടപെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകുമെന്നും കമ്മീഷണര്‍ നകുല്‍ ആര്‍. ദേശ്മുഖ് പറഞ്ഞു.

YouTube video player