ദില്ലി: ദളിത് സംഘനകളുടെ ഭാരത് ബന്ദിന് മറുപടിയായി ഇന്ന് ഭാരത് ബന്ദിന് ഒരു വിഭാഗം മുന്നോക്ക സമുദായാംഗങ്ങളുടെ ആഹ്വാനം. സമൂഹ മാധ്യമങ്ങളിലൂടെ ബന്ദിന് ആഹ്വാനം ചെയ്ത മൂന്നുപേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ജാതി സംവരണത്തിനെതിരെയാണ് ഒരു വിഭാഗം വലതുപക്ഷസംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ജാതി സംവരണത്തിനെതിരെയാണ് ഇന്ന് ഒരു വിഭാഗം ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപരനപരമായ പരമാര്‍ശങ്ങൾ പോസ്റ്റ് ചെയ്തതിന് മൂന്നുപേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ക്ഷത്രിയ, ജാട്ട്, രജ്പുത് മഹാസഭകളും സിഖ് സേനയും അടക്കമുള്ള പത്ത് സമുദായങ്ങളുടെ നേതാക്കളെ യുപി പൊലീസ് ചോദ്യം ചെയ്തു. ബന്ദിനോ പ്രതിഷേധത്തിനോ ആഹ്വാനം ചെയ്തിട്ടില്ലെന്ന് നേതാക്കൾ പൊലീസിനെ അറിയിച്ചു.
സോഷ്യൽ മീഡിയ ബന്ദ് കണക്കിലെടുത്ത് ഉത്തര്‍പ്രദേശും മധ്യപ്രദേശും അതീവ ജാഗ്രതയിലാണ്. ആവശ്യമെങ്കിൽ നിരോധന ഉത്തരവിറക്കി ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രായലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പ്രശ്ന സാധ്യതാ മേഖലകളിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും ജില്ലാ കളക്ടര്‍മാര്‍ക്കും പൊലീസ് മേധാവിമാര്‍ക്കും കേന്ദ്രം നിര്‍ദ്ദേശ നൽകി.