കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ ഹർഷിന, ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ഹർഷിന
കോഴിക്കോട്: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ അതിരൂക്ഷ വിമർശനവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങി ദുരിതത്തിലായ കെകെ ഹര്‍ഷിന. ഇപ്പോഴും നീതിക്കായുള്ള പോരാട്ടവുമായി തെരുവിലാണ് ഇവർ. നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ച ഹര്‍ഷിന, കുറ്റക്കാരായ ഡോക്ടര്‍മാർക്കെതിരെ അടക്കം നടപടിയാവശ്യപ്പെട്ടാണ് സമര രംഗത്ത് തുടരുന്നത്. ചികിത്സാ പിഴവുകള്‍ സംഭവിക്കുമ്പോള്‍ നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിക്കുന്ന മന്ത്രി വെറും തള്ള് മാത്രം നടത്തുന്നയാളായി മാറിയെന്നാണ് ഹര്‍ഷിന വിമർശനം.
നടപടിയുണ്ടാകുമെന്ന് മാത്രമല്ല, ഹര്‍ഷിനയെ ചേര്‍ത്തു നിര്‍ത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പല വട്ടം പറഞ്ഞിരുന്നു. നടപടിയെന്തായെന്ന് ചോദിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന ശരീരവുമായി തെരുവില്‍ സമര രംത്ത് തന്നെ തുടരേണ്ടി വരുന്ന ഗതികേടിലാണെന്ന് ഹര്‍ഷിന പറയും. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം ദുരിതത്തിലായ ഉഷാ ജോസഫിന് ഐക്യദാർഢ്യവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ ഹർഷിനയുടെ നേതൃത്വത്തിലാണ് ധര്‍ണാ സമരം നടന്നത്.
2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടയിലാണ് ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടങ്ങിയത്. അസ്വസ്ഥത വിട്ടുമാറാതിരുന്നതോടെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം മനസിലാകുന്നത്. 2022 സെപ്റ്റംബറില്‍ ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുത്തു. ഹര്‍ഷിനയുടെ പരാതിയില്‍ ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തി. ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയത് മെഡിക്കല്‍ കോളേജില്‍ നിന്നല്ലെന്നായിരുന്നു കണ്ടെത്തല്‍. സമര പരമ്പരകള്‍ക്കൊടുവില്‍ പോലീസ് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെയാണ് പിഴവ് സംഭവിച്ചതെന്ന് വ്യക്തമായി. രണ്ട് ഡോക്ടർമാരേയും നഴ്സുമാരെയും പ്രതിയാക്കി മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് കുറ്റപത്രം നല്‍കി. പക്ഷേ ഹൈക്കോടതി വിചാരണ സ്ററേ ചെയ്തു. കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷന്‍ മനപൂര്‍വ്വം വീഴ്ച വരുത്തിയെന്ന ആരോപണം ഉയര്‍ന്നു. ഒടുവില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഹര്‍ഷിന.


