ഇടുക്കി: മർദ്ദിച്ച് അവശയാക്കിയ അമ്മയെ സ്വത്തുക്കളുടെ രേഖകൾ തട്ടിയെടുത്ത ശേഷം മകന്‍ ഉപേക്ഷിച്ചു. മകന്റെ മര്‍ദ്ദനത്തെത്തുടര്‍ന്ന് അവശയായ മാധവി അമ്മ ഇപ്പോള്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മാധവിയമ്മയുടെ ആരോഗ്യസ്ഥിതി ദിനംപ്രതി മോശമാവുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
മൂന്ന് ആൺമക്കളും ഒരു മകളുമാണ് മാധവിയമ്മയ്ക്ക്. മൂന്ന് വർഷം മുന്‍പ് ഭർത്താവ് മരിച്ചു, സ്വത്തുക്കളെല്ലാം മക്കള്‍ക്ക് വീതിച്ചു നല്‍കിയശേഷം മിച്ചമുണ്ടായിരുന്ന തൊപ്രാംകുടിയിലെ തറവാട്ടുവീട്ടിലായിരുന്നു താമസം. ആറു മാസം മുൻപ് ഇളയ മകന്റെ ആക്രമണത്തില്‍ കൈയൊടിഞ്ഞു. കേസില്‍ വിചാരണ നേരിടുന്നതിനിടെ തറവാടിന്റെ പട്ടയവും മകന്‍ കൈക്കലാക്കിയെന്ന് ഈ അമ്മ പറയുന്നു.
മുറിവിനേക്കാള്‍ വേദനിപ്പിക്കുന്നത് സംരക്ഷിക്കാൻ തയ്യാറാകാത്ത ആൺ മക്കളുടെ നിലപാടാണെന്ന് മാധവിയമ്മ പറയുന്നു. സംരക്ഷണം ഉറപ്പാക്കാനും പട്ടയം തിരിച്ചുകിട്ടാനുമായി ജില്ലാ കളക്ടറെ സമീപിക്കാനൊരുങ്ങുകയാണ് മാധവിയമ്മ.