സര്‍ദാര്‍ പ്രതിമയില്‍ വിള്ളലെന്ന് പ്രചരണം: ഇതാണ് സത്യം

By Web TeamFirst Published Dec 2, 2018, 10:57 PM IST
Highlights

സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്. കഴിഞ്ഞ ഒക്ടോബര്‍ 31ന് രാജ്യത്തിന് സമര്‍പ്പിച്ച പ്രതിമ കാണുവാന്‍ ഇതിനകം ലക്ഷങ്ങള്‍ എത്തിയെന്നാണ് അധികൃതര്‍ പറയുന്നത്.

ഗാന്ധിനഗര്‍: ഗുജറാത്തില്‍ നര്‍മദാ നദീ തീരത്ത് പണിത സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമ ഏറെ ചര്‍ച്ചയാണ് സമീപ ദിവസങ്ങളില്‍ ഉണ്ടാക്കിയത്. സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്. കഴിഞ്ഞ ഒക്ടോബര്‍ 31ന് രാജ്യത്തിന് സമര്‍പ്പിച്ച പ്രതിമ കാണുവാന്‍ ഇതിനകം ലക്ഷങ്ങള്‍ എത്തിയെന്നാണ് അധികൃതര്‍ പറയുന്നത്.

അതിനിടയിലാണ് 3000 കോടി രൂപയോളം മുടക്കിയ പ്രതിമയ്ക്ക് വിള്ളല്‍ വന്നു എന്ന വാര്‍ത്ത ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിക്കാന്‍ തുടങ്ങിയത്. രാജീവ് ജയിന്‍ എന്ന വ്യക്തി ഫേസ്ബുക്കിലിട്ട പോസ്റ്റ് ആയിരക്കണക്കിന് ഷെയറുകളാണ് പോയത്. ഇത് പിന്നീട് വിവിധ വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ഫോര്‍വേഡുകളാണ്. ഇതിന്‍റെ സത്യമാണ് വാര്‍ത്ത അന്വേഷണ സൈറ്റായ ആള്‍ട്ട് ന്യൂസ് പുറത്ത് വിടുന്നത്.

ആള്‍ട്ട് ന്യൂസ് പ്രതിമയുമായി ബന്ധപ്പെട്ട നൂറുകണക്കിന് വീഡിയോകള്‍ പരിശോധിച്ച ശേഷം പറയുന്നത് ഇതാണ്. പ്രതിമയില്‍ കാണുന്ന വെളുത്ത വരകള്‍ കാണിച്ചാണ്  പട്ടേല്‍ പ്രതിമയില്‍ വിള്ളല്‍ എന്ന് അവകാശപ്പെടുന്നത്. എന്നാല്‍ പട്ടേല്‍ പ്രതിമ വിവിധ ഉരുക്കുപാളികള്‍ തമ്മില്‍ ബന്ധിപ്പിച്ച് ഉണ്ടാക്കിയതാണെന്നും. ഇത്തരത്തില്‍ ഉരുക്കുപാളികള്‍ ബന്ധിപ്പിച്ച ജോയിന്‍റുകളാണ് വെള്ള നിറത്തില്‍ കാണുന്നത്. ദൂരെ നിന്നും ഇത് കാണുവാന്‍ സാധിക്കില്ലെങ്കിലും അടുത്ത് നിന്ന് ഇത് കാണുമ്പോള്‍ വിള്ളലായി തോന്നാം. സ്റ്റാച്യൂ ഓഫ് യൂണിറ്റി സിഇഒ ഐകെ പട്ടേലും ഈ കാര്യം സ്ഥിരീകരിക്കുകയും സോഷ്യല്‍ മീഡിയ പ്രചരണത്തെ തള്ളുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തില്‍ മുന്‍പും പട്ടേല്‍ പ്രതിമയ്ക്കെതിരെ വ്യാജ ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. പട്ടേല്‍ പ്രതിമയ്ക്ക് കീഴില്‍ ചപ്പാത്തിയുണ്ടാക്കി കഴിക്കുന്ന ഒരു അമ്മയുടെയും രണ്ട് കുട്ടികളുടെയും ചിത്രമാണ് കഴിഞ്ഞ ഒക്ടോബര്‍ അവസാനം പലരും ട്വീറ്റ് ചെയ്തത്. എന്നാല്‍ എന്നാല്‍ ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്. സര്‍ദാര്‍ പ്രതിമയ്ക്ക് ഒപ്പം ഫോട്ടോഷോപ്പ് ചെയ്ത് ചേര്‍ത്തിരിക്കുന്ന തെരുവില്‍ ജീവിക്കുന്ന അമ്മയുടെയും മക്കളുടെയും ചിത്രം ഫെബ്രുവരി 26,2010 നാണ് വാര്‍ത്ത ഏജന്‍സി റോയിട്ടേര്‍സ് പകര്‍ത്തിയത്. റോയിട്ടര്‍ ഫോട്ടോഗ്രാഫര്‍ അമിത് ദേവ് ആണ് അഹമ്മദാബാദില്‍ നിന്നും ഈ ചിത്രം പകര്‍ത്തിയത്. 

click me!