ആവശ്യം അംഗീകരിച്ചില്ല; മരിക്കുന്നത് വരെ ആലപ്പാട്ടെ മണ്ണില്‍ സമരം തുടരുമെന്ന് സമരസമിതി

By Web TeamFirst Published Jan 17, 2019, 7:16 PM IST
Highlights

ആലപ്പാട്ടെ ഖനനം പൂർണ്ണമായും നിർത്തിവക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. മരിക്കുന്നത് വരെ ആലപ്പാട്ടെ മണ്ണില്‍ സമരം തുടരും. ആലപ്പാട്ട് താമസിക്കുന്ന 2500 ത്തോളം ജനങ്ങളുടെ വിഷയം അതിജീവനമാണ് .

തിരുവനന്തപുരം: കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ട് നടത്തുന്ന സമരം തുടരുമെന്ന് സമര സമിതി നേതാക്കള്‍. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി ഇ പി ജയരാജനുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ്  സമരസമിതി നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്.

ആലപ്പാട്ടെ ഖനനം പൂർണ്ണമായും നിർത്തിവക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. മരിക്കുന്നത് വരെ ആലപ്പാട്ടെ മണ്ണില്‍ സമരം തുടരും. ആലപ്പാട്ട് താമസിക്കുന്ന 2500 ത്തോളം ജനങ്ങളുടെ വിഷയം അതിജീവനമാണ് . ഏത് സമയത്തും കടലില്‍ പോവുന്ന അവസ്ഥയിലാണ് ജനങ്ങള്‍ താമസിക്കുന്നത്.  പ്രശ്നങ്ങള്‍ പറയുമ്പോള്‍ കമ്പിനിയുടെയും 240 തൊഴിലാളികളുടെയും കാര്യം പറയുന്നത് ജനാധിപത്യപരമാണെന്ന് തോന്നുന്നില്ലെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു. 

ഒരു മാസത്തേക്ക് ആലപ്പാട്ടെ തീരത്ത് സീ വാഷിംഗ് നിർത്തിവയ്‍ക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ആലപ്പാട്ടെ പ്രശ്നങ്ങൾ പഠിയ്ക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കും. ഈ വിദഗ്ധസമിതിയുടെ റിപ്പോർട്ടിനനുസരിച്ചാകും സീ വാഷിംഗ് തുടരുന്ന കാര്യം സർക്കാർ തീരുമാനിക്കുക. എന്നാൽ ഇൻലാൻഡ് വാഷിംഗ് തുടരും.

തീരമേഖലയുടെയും ആലപ്പാട് പ്രദേശത്തിന്‍റെയും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളുമുണ്ടാകും എന്നും സർക്കാർ വ്യക്തമാക്കി. തീരമേഖലയിൽ പുലിമുട്ട് നിർമാണം കാര്യക്ഷമമാക്കും. കടൽഭിത്തികളും ശക്തിപ്പെടുത്തും. തീരമേഖല കടലെടുക്കാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളുമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ആലപ്പാടുകാർക്ക് ആശ്വാസം: സീ വാഷിംഗ് ഒരു മാസത്തേക്ക് നിർത്തിവയ്ക്കും: ഖനനം നിർത്തില്ല

click me!