
ദില്ലി: നെഹ്റു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജിഷ്ണു പ്രണോയുടെ മരണം സംബന്ധിച്ച കേസിലും നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള ലോ കോളേജ് വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലും കൃഷ്ണദാസിന് ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
കൃഷ്ണദാസിനെതിരായ കേസുകള്‍ ഗൗരവമുള്ളതാണെന്നും ഇയാളുടെ ജാമ്യം റദ്ദാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസുകള്‍ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, ജാമ്യം റദ്ദാക്കുന്നതിന് പകരം സംസ്ഥാനത്ത് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയായിരുന്നു. കൃഷ്ണദാസ് കോയമ്പത്തൂരില്‍ തങ്ങണമെന്നാണ് കോടതിയുടെ ഉത്തരവ്. കേസുകള്‍ അന്വേഷിക്കുന്ന ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കേരളത്തിലേക്ക് വരാന്‍ പാടുള്ളൂ. ജിഷ്ണു പ്രണോയ് കേസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം സി.ബിയഐ നിലപാട് അറിയിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam