ആധാര്‍ സുരക്ഷിതമാണോ? ചോദ്യങ്ങളുമായി സുപ്രീംകോടതി

By Web DeskFirst Published Jan 17, 2018, 5:14 PM IST
Highlights

ദില്ലി: ആധാർ സുരക്ഷിതമാണോ എന്ന ചോദ്യവുമായി സുപ്രീം കോടതി. ആധാറിന്റെ സാധുതയെയും ആധാർ വ്യക്തിയുടെ മൗലികാവകാശമായ സ്വകാര്യതയെയും ലംഘിക്കുന്നുവെന്ന് കാണിച്ചുളള ഹർജികളില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ആധാർ സംബന്ധമായ ഒരു കൂട്ടം ചോദ്യങ്ങൾ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ഉന്നയിച്ചത്.

ആധാർ കാര്‍ഡ് തിരിച്ചറിയലിന് വേണ്ടി മാത്രമാണോ ഉപയോഗിക്കുന്നതെന്നും ഉദ്ദേശിച്ച കാര്യങ്ങൾക്ക് മാത്രം ബയോമെട്രിക് ഉപയോഗിച്ചാൽ ആധാർ സുരക്ഷിതമാണോ എന്നും സുപ്രീംകോടതി ചോദിച്ചു. ആധാർ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നോയെന്നും മണി ബിൽ ആക്കിയതിനെ ചോദ്യം ചെയ്യാൻ കഴിയുമോ എന്നും കോടതി. 

സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ചോർച്ച തടയാൻ ബയോമെട്രിക് അനിവാര്യമെന്ന് സർക്കാർ പറയാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ആധാർ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നോ? മണി ബിൽ ആയി ആധാർ കൊണ്ടുവന്നതിനെ ഇപ്പോൾ ചോദ്യം ചെയ്യാൻ ആകുമോ? അമേരിക്കയിൽ വിസയ്ക്കായി ശേഖരിക്കുന്ന ബയോമെട്രിക്കിൽ നിന്ന് ആധാർ ബയോമെട്രിക് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സുപ്രീം കോടതി ഉന്നയിച്ചത്. ആധാർ നിയമം ഇല്ലാതിരുന്ന 2009 -16 കാലയളവിൽ ശേഖരിച്ച എല്ലാവിവരങ്ങളും നശിപ്പിച്ചു കളായണമെന്നാണോ ഹര്‍ജിക്കാരുടെ ആവശ്യമെന്നും കോടതി ചോദിച്ചു. ആധാര്‍ കോസില്‍ നാളെയും വാദം തുടരും.

സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന ആധാർ കേസിലെ വാദം നാളെയും തുടയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, ആദർശ്കുമാർ സിക്രി, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് അന്തിമവാദം കേൾക്കുന്നത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് വ്യക്തിയുടെ സ്വകാര്യതയ്ക്കുളള അവകാശം ഭരണഘടനാപരമായ അവകാശമാണെന്ന് വ്യക്തമാക്കി വിധി പുറപ്പെടുവിച്ചിരുന്നു. നിരവധി പരാതിക്കാർ ആധാറിന്റെ സാധുതയെയും സ്വകാര്യത എന്ന മൗലികാവകാശത്തെ ആധാർ ലംഘിക്കുന്നുവെന്നും കാണിച്ച് രംഗത്ത് വന്നിരുന്നു. ആധാർ മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട്, മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനെതിരെയും പരാതികളുണ്ട്.
 

click me!