എസ്‍എന്‍സി ലാവ്‍ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി

By Web TeamFirst Published Jan 10, 2019, 12:06 PM IST
Highlights

ലാവ്‍ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു കേസ് മാറ്റിവച്ചത്.

ദില്ലി: ലാവ്‍ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു കേസ് മാറ്റിവച്ചത്. കേസിൽ മറുപടി സത്യവാങ്മൂലം നൽകാൻ ആറ് ആഴ്ചത്തെ സമയം വേണമെന്നായിരുന്നു ശിവദാസന്‍റെ ആവശ്യം.

2003 മാര്‍ച്ചില്‍ ലാവലിന്‍ കരാറില്‍ അഴിമതി നടന്നുവെന്ന സംശയത്തില്‍ എ കെ ആന്‍റണി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നതോടെയാണ് ലാവ്‍ലിന്‍ കേസ് ചര്‍ച്ചാ വിഷയമാകുന്നത്. 1995 ഓഗസ്റ്റ് 10 ന് പളളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് വൈദ്യുതിബോര്‍ഡ് കാനഡയിലെ എസ് എന്‍ വി ലാവലിനുമായി ധാരണാപത്രം ഒപ്പിട്ടത്. അന്ന് പിണറായി വിജയനായിരുന്നു വൈദ്യുതി ബോര്‍ഡ് മന്ത്രി. 

2017 മാര്‍ച്ച് 27 പ്രതിസ്ഥാനത്തുളളവര്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചെങ്കിലും ആഗസ്റ്റ് 23 ന് പിണറായിയെ കുറ്റവിമുക്തമാക്കിയ വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. പിണറായിയെ തെരഞ്ഞുപിടിച്ച് സിബിഐ ബലിയാടാക്കിയെന്ന് അന്നത്തെ വിധിയില്‍ ജസ്റ്റിസ് ഉബൈദ് കേസില്‍ പറഞ്ഞു. കേസില്‍ കെഎസ്ഇബി ചെയർമാനും ഉദ്യോഗസ്ഥരും മാത്രമാണ് ഉത്തരവാദികളെന്നും 102 പേജുള്ള വിധിപ്രസ്താവത്തില്‍ പറയുന്നു. 

പിണറായി അടക്കം മൂന്നു പ്രതികൾ വിചാരണ നേരിടേണ്ടെന്നും അന്ന് ജസ്റ്റിസ് ഉബൈദ് വിധിച്ചിരുന്നു. എന്നാല്‍ 2 മുതൽ 4 വരെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് നിര്‍ദ്ദേശവും ഉണ്ടായിരുന്നു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

click me!