മൃതദേഹം വീണ്ടെടുക്കാൻ ശ്രമിക്കേണ്ടതില്ലെന്നും സംഘടന പറയുന്നു. സംരക്ഷിത വർഗമായ സെന്റിനൽസുമായി ഒരു ഏറ്റുമുട്ടലുണ്ടായാൽ അത് ഇരുപക്ഷത്തെയും ബാധിക്കുമെന്ന് സംഘടനാ ഡയറക്ടർ സ്റ്റീഫൻ കോറി വ്യക്തമാക്കി.
ദില്ലി: നോർത്ത് സെന്റിനൽ ദ്വീപിൽ കൊല്ലപ്പെട്ട അമേരിക്കൻ മിഷണറിയുടെ മൃതദേഹത്തിന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിക്കണമെന്ന് ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയുടെ വക്താവ് ആവശ്യപ്പെട്ടു. സർവ്വൈവൽ ഇന്റർനാഷണൽ എന്ന സംഘടനയാണ് സെന്റിനൽ ഗോത്രവർഗവുമായി ഏറ്റുമുട്ടലിന് കാരണമാകുന്ന എല്ലാ പ്രവർത്തനങ്ങളും നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടത്.
കൊല്ലപ്പെട്ട യുഎസ് പൗരൻ ജോൺ അലൻ ചൗവിന്റെ മൃതദേഹം ഇതുവരെ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. സെന്റിനൽസിനെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവരാൻ മിഷണറിയായി പോയതായിരുന്നു അലൻ ജോൺ. മൃതദേഹം വീണ്ടെടുക്കാൻ ശ്രമിക്കേണ്ടതില്ലെന്നും സംഘടന പറയുന്നു. സംരക്ഷിത വർഗമായ സെന്റിനൽസുമായി ഒരു ഏറ്റുമുട്ടലുണ്ടായാൽ അത് ഇരുപക്ഷത്തെയും ബാധിക്കുമെന്ന് സംഘടനാ ഡയറക്ടർ സ്റ്റീഫൻ കോറി വ്യക്തമാക്കി.
സെന്റിനൽ ദ്വീപിൽ ഒരു പകർച്ചവ്യാധി വന്നാൽ ഒരു വംശം മുഴുവനും ഇല്ലാതായിത്തീരും. അതിനാൽ അവരെ ഉപദ്രവിക്കരുതെന്നും സ്റ്റീഫൻ കോറി പറഞ്ഞു. ഇതിനെതുടർന്ന് ദ്വീപിൽ നിന്ന് മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമം താത്ക്കാലികമായി നിർത്തി വച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഗോത്രവർഗത്തിന്റെ സംരക്ഷണം മുൻനിർത്തിയാണ് ഈ തീരുമാനം.
ഇവിടത്തെ സ്ഥിതിഗതികൾ അറിയാനായി ബോട്ട് അയച്ചിരുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലം ഏകദേശം മനസ്സിലായെങ്കിലും അവിടേയ്ക്ക് കടക്കാനുള്ള സംവിധാനങ്ങൾ ഒന്നും തന്നെയില്ല. ആരെങ്കിലും അതിക്രമിച്ച് കടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ സെന്റിനൽസ് അമ്പും വില്ലും ഉപയോഗിച്ച് ഉപദ്രവിക്കും. അവരെ പ്രകോപിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്ന് സ്റ്റീഫൻ കോറി പറഞ്ഞു.
ദ്വീപിലെത്തുന്നവരെ പ്രതിരോധിക്കാൻ അമ്പും വില്ലുമായി സജ്ജരായി നിൽക്കുകയാണ് ഗോത്രവംശജർ എന്ന് ശനിയാഴ്ച ദ്വീപിലേക്ക് പോയവർ സാക്ഷ്യപ്പെടുത്തുന്നു. ബോട്ടിലിരുന്നു കൊണ്ട് ബൈനോക്കുലറിലൂടെയാണ് ഈ ദൃശ്യങ്ങൾ കണ്ടത്. കൂടുതൽ പ്രകോപനമുണ്ടാക്കാതെ അവർ തിരികെ പോരുകയായിരുന്നു.