
ദില്ലി: ദില്ലിയില്‍ ടാറ്റു ആര്‍ട്ടിസ്റ്റിന്‍റെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഒടുവില്‍ എത്തിയത് സുഹൃത്തുക്കള്‍ക്കിടയില്‍. 22 കാരനായ ബാബ്‍ലൂവിനെ കൊന്നത് സുഹൃത്തുക്കളെന്ന് പൊലീസ് കണ്ടെത്തി. ചിരവ ഉപയോഗിച്ചാണ് ഇവര്‍ ബാബ്ലുവിന്‍റെ തലയറുത്തതെന്നും പൊലീസ് വ്യക്തമാക്കി.
സുഹൃത്തുക്കളായ പ്രശാന്ത് മിശ്ര(25), അങ്കിത് ശര്‍മ്മ(19), ഇന്ദര്‍ജിത്ത് ബോബി(27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് വാങ്ങിയ പണം ബാബ്ലു തിരിച്ച് നല്‍കാത്തതിന്‍റെ പേരിലാണ് മൂവരും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
ഡിസംബര്‍ 10ന് വീടുവിട്ട് പോയതാണ് ബാബ്ലു എന്ന് സഹോദരന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ബാബ്ലു ആരോടും പറയാതെ യാത്ര പോകുന്നത് പതിവായതിനാല്‍ വീട്ടുകാര്‍ ഇത് കാര്യമാക്കിയില്ല. ഡിസംബര്‍ 16 ന് വീടിന് സമീപത്ത് വച്ച് വികൃതമാക്കപ്പെട്ട രീതിയിലാണ് തലയില്ലാത്ത ബാബ്ലുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തലയും മൃതദേഹത്തിന് സമീപത്തുനിന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.
ചോദ്യം ചെയ്യലില്‍ ഡിസംബര്‍ 10നാണ് അവസാനമായി ബാബ്ലുവിനെ കണ്ടതെന്നാണ് ബോബിയും അങ്കിതും പ്രശാന്തും പറഞ്ഞത്. ഡിസംബര്‍ 10 ന് വൈകീട്ടോടെ ബോബി പോയെന്നും എന്നാല്‍ എവിടേക്കാണ് പോയതെന്ന് തങ്ങളോട് പറഞ്ഞില്ലെന്നുമായിരുന്നു ആദ്യം ഇവര്‍ മൊഴി നല്‍കിയത്. ബോബിയുടെ ശരീരത്തില്‍ മുറിവുണ്ടായിരുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് മൂവരും കുറ്റം സമ്മതിച്ചത്. രക്തം പടര്‍ന്ന തുണികളും ചിരവയും സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam