
ഹൈദരാബാദ്: ടിഡിപി എന്‍ഡിഎ സഖ്യം വിടാനൊരുങ്ങുന്നു. മുന്നണിയിക്കുള്ളിലെ എതിര്‍പ്പുകള്‍ ശക്തമാകുന്നുവെന്ന സൂചന നല്‍കി ചന്ദ്രബാബു നായിഡു ബിഎസ്‍പി, എസ്‍പി നേതാക്കളുമായി ചർച്ച നടത്തി. അഖിലേഷ് യാദവും മായാവതിയുമായും ടെലിഫോണിൽ ചർച്ച നടത്തി. ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിക്കാത്തതാണ് ടിഡിപി ഇടയാന്‍ കാരണം.
ടിഡിപി ബിജെപി പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതയെ തുടര്‍ന്ന് നേരത്തേ ടിഡിപിയുടെ കേന്ദ്രമന്ത്രിമാർ രാജിവച്ചിരുന്നു. ഗജപതി രാജു, വൈ.എസ്.ചൗധരി എന്നിവരാണ് രാജിവച്ചത്. ആന്ധ്രയെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് എൻഡിഎ മുന്നണിയുടെ ഭാഗമായ ടിഡിപി മുന്നണിയില്‍നിന്ന് പുറത്തുപോകുമെന്ന് പ്രഖ്യാപിച്ചത്. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധ സൂചകമായാണ് ടിഡിപിയുടെ രണ്ട് കേന്ദ്രമന്ത്രിമാരും രാജിവച്ചത്.
കേന്ദ്ര ബജറ്റിൽ അവഗണന നേരിട്ടത് മുതൽ തുടങ്ങിയ ടിഡിപി- ബിജെപി അസ്വാരസ്യങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്.സംസ്ഥാന പദവി വേണമെന്ന ആവശ്യം അരുണ്‍ജെയ്റ്റ്ലി നിരാകരിച്ചതോടെ കടുത്ത തീരുമാനങ്ങളിലേക്ക് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു കടന്നു.
ബിജെപിക്ക് ചിറ്റമ്മ നയമാണ് എന്നാണ് നായിഡുവിന്‍റെ ആരോപണം. ബിജെപിക്ക് മുന്നിൽ ഒരവസരം കൂടി അവശേഷിപ്പിച്ച് ടിഡിപി സഖ്യം വിടുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഒടുവിലത്തെ സമ്മർദ്ദ തന്ത്രമായാണ് മന്ത്രിമാരുടെ രാജി വിലയിരുത്തുന്നത്. ആന്ധ്രക്ക് സംസ്ഥാന പദവി നൽകുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ അറിയിച്ച് ജെയ്റ്റ്ലി സംസ്ഥാനത്തിന് കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന് ഉറപ്പ് നൽകി കഴിഞ്ഞു.
എന്നാൽ ആന്ധ്രയിൽ വൈഎസ്ആർ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ കേന്ദ്ര വിരുദ്ധ പ്രതിഷേധം ശക്തമാക്കിയതോടെ ടിഡിപിയും പ്രത്യേക സംസ്ഥാന പദവിയിൽ കുറഞ്ഞെൊന്നും ഇനി പ്രതീക്ഷുന്നില്ല. ആന്ധ്രയോടുള്ള അവഗണനയിൽ ടിഡിപിയിലെ എംപിമാരും കടുത്ത പ്രതിഷേധം പാർട്ടി യോഗങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.
തങ്ങളുടെ അക്കൗണ്ടിൽപ്പെട്ട പ്രധാന സംസ്ഥാനം കൈവിട്ടു പോകാതിരിക്കാൻ ബിജെപിയുടെ നീക്കങ്ങൾ പ്രധാനമാണ്. വൈഎസ്ആർ കോണ്‍ഗ്രസുമായി ബിജെപിയുടെ ചില സംസ്ഥാന നേതാക്കൾ ചർച്ച നടത്തിയതും ടിഡിപിയെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam