
ലുധിയാന: ശല്യം സഹിക്ക വയ്യാതെ അനുജനെ കൊന്ന് ബാഗിലാക്കിയ പത്തൊമ്പതുകാരി പിടിയില്‍. പഞ്ചാബ് ലുധിയാനയിലുള്ള അമര്‍ജിത്ത് കോളനിയിലാണ് സംഭവം. ആന്‍ഷ് കനോജിയ എന്ന അഞ്ച് വയസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരി രേണു(19)നെ പൊലീസ് അറസ്റ്റ് ചെയ്തു. എവിടെ പേയാലും അനുജനും കൂടെ വരുന്നതിലുളള പക കൊണ്ടാണ് രേണു കൃത്യം ചെയ്തത്.
ഒക്ടോബർ ആറിനാണ് സംഭവം നടന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബന്ധുവിനെ കാണാൻ അമ്മ പുറത്ത് പോയിരുന്ന സമയത്തായിരുന്നു സംഭവം. അമ്മയോടൊപ്പം പോകാനിരുന്ന ആൻഷിനെ ചോക്ലേറ്റ് നൽകി വീടിനകത്ത് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. ശേഷം കുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ച് മാറ്റി മൃതദേഹം ബാഗിലാക്കി വീടിന് പുറത്ത് കളഞ്ഞു. മാതാപിതാക്കള്‍ തിരികെ എത്തിയപ്പോള്‍ കുട്ടിയെ കാണാനില്ലെന്ന് രേണു പറയുകയായിരുന്നു. തുടർന്ന് ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹമടങ്ങിയ ബാഗ് കണ്ടെത്തുകയായിരുന്നു.
മാതാപിതാക്കളുടെ മുന്നിൽ വെച്ച് രേണു കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. താൻ എവിടെ പേയാലും ആൻഷ് പിന്തുടരുമെന്നും ഒരിടത്തും തനിക്ക് സ്വസ്ഥത ലഭിക്കുന്നില്ലെന്നും അതിനാലാണ് അനുജനെ കൊലപ്പെടുത്തിയതെന്നും രേണു പറഞ്ഞു. കൊല നടത്തിയതിൽ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നും പെൺകുട്ടി വ്യക്തമാക്കി. അതേസമയം, രേണു ഒരു യുവാവുമായി പ്രണയത്തിലാണെന്നും ഇയാൾക്ക് കൊലയിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് പരിശോധിച്ച് വരുന്നതായും പൊലീസ് അറിയിച്ചു. ഐപിസി 302 പ്രകാരം കൊലപാതകം, 365 പ്രകാരം തട്ടിക്കൊണ്ടുപോകല്‍ എന്നിവയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രേണുവിന് രണ്ട് സഹോദരിമാര്‍ കൂടിയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam