മാധ്യമങ്ങൾക്ക് കൈവിലങ്ങില്ല; നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് തിരുത്തി സംസ്ഥാന സർക്കാർ

By Web TeamFirst Published Feb 1, 2019, 6:35 PM IST
Highlights

പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണങ്ങളെടുക്കാൻ നേരത്തേ പിആർഡിയുടെ അനുമതി നേടണമെന്ന ഉത്തരവാണ് തിരുത്തിയത്.

തിരുവനന്തപുരം: മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് തിരുത്തി. പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ഭാഗം ഒഴിവാക്കി. പുതിയ ഉത്തരവിൽ അഭിമുഖങ്ങൾക്ക് പിആർഡി വഴി നേരത്തേ അനുമതി തേടണമെന്ന വ്യവസ്ഥ മാറ്റിയിട്ടുമുണ്ട്.

കടുത്ത വിമർശനങ്ങൾക്കൊടുവിലാണ് മാധ്യമ നിയന്ത്രണങ്ങളിൽ ആഭ്യന്തരവകുപ്പ് ഇളവ് വരുത്തിയത്. നവംബർ 11-ന് ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ് ഇറക്കിയ ഉത്തരവായിരുന്നു വൻവിവാദത്തിലായത്. വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ അടക്കമുള്ള പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം മാധ്യമങ്ങൾ തേടുന്നത് സുരക്ഷാ പ്രശ്നം ഉണ്ടാക്കുന്നുവെന്നായിരുന്നു പരാമർശം.

എന്നാൽ കഴിഞ്ഞ ദിവസം സുബ്രതോ ബിശ്വാസ് തന്നെ തിരുത്തിയിറക്കിയ ഉത്തരവിൽ ഈ പരാമർശങ്ങൾ ഇല്ല. വിലക്കുകളുമില്ല. പൊതുസ്ഥലങ്ങളിൽ നേതാക്കൾ സംസാരിക്കുന്നുണ്ടെങ്കിൽ അറിയിപ്പ് പിആർഡി വഴി മാത്രമേ നൽകാവൂ എന്ന ഭാഗവും മാറ്റി. എല്ലാ മാധ്യമങ്ങളെയും വിവരങ്ങൾ അറിയിക്കാം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അഭിമുഖങ്ങൾ എടുക്കണമെങ്കിൽ പിആർഡിയുടെ അനുമതി വേണമെന്ന തീരുമാനവും മാറ്റി. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫീസുകൾ വഴി നേരിട്ട് തന്നെ മാധ്യമങ്ങൾക്ക് അനുമതി തേടാം.

ദർബാർ ഹാൾ അടക്കം സെക്രട്ടറിയേറ്റിലെ വിവിധ ഹാളുകളിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം പിആർഡിയെ അറിയിച്ചുകൊണ്ടായിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. വിമാനത്താവളങ്ങളിലും റെയിൽവെ സ്റ്റേഷനിലും സെക്രട്ടറിയേറ്റിലെ വിവിധ ബ്ലോക്കുകളിൽ പ്രതികരണങ്ങൾക്കായി പ്രത്യേക മീഡിയാ കോർണറുകൾ സ്ഥാപിക്കണമെന്ന നിർദ്ദേശവും ഉത്തരവ് മുന്നോട്ട് വെക്കുന്നു.

മാധ്യമനിയന്ത്രണത്തിനെതിരെ പ്രതിപക്ഷവും പത്രപ്രവർത്തക യൂണിയനുമെല്ലാം ശക്തമായി പ്രതിഷേധിച്ചിരുന്നു. വേണ്ട മാറ്റങ്ങൾ വരുത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

click me!