
തിരുവനന്തപുരം: മഹാപ്രളയത്തിന് ശേഷം സംസ്ഥാനത്തെ കിണറുകളിൽ വെള്ളം താഴുന്നതിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ഭൂഗർഭ ജലബോർഡ് റീജിയണൽ ഡയറക്ടർ വി.കുഞ്ഞമ്പു. 2017 ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഭൂഗർഭ ജലത്തിൽ അറുപത് ശതമാനം കുറവുണ്ടായിട്ടുണ്ട്. ഇത് കാര്യമാക്കേണ്ടതില്ലെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേന്ദ്ര ഭൂഗർഭ ജല ബോർഡിന്‍റെ ഇടക്കാല പഠന റിപ്പോർട്ട് ജലവിഭവ വകുപ്പ് സെക്രട്ടറിക്ക് കൈമാറി.
പ്രളയക്കെടുതിയിൽ നിന്ന് കേരളം ഇതുവരെ മുക്തരായിട്ടില്ല. അതിന് പിന്നാലെയാണ് വരൾച്ചയുടെ സൂചന എന്ന പോലെ കിണറുകളിലെയും പുഴകളിലെയും വെള്ളം കുറയുന്ന പ്രതിഭാസം. 8 ജില്ലകളിലെ കിണറുകളിൽ ജലനിരപ്പ് 2 മീറ്ററോളം താഴ്ന്നിട്ടുണ്ട്. പ്രളയ സമയത്തെ കുത്തൊഴുക്കിൽ പുഴകളിലെ മണ്ണും മണലും ഒലിച്ചുപോയി, പുഴകൾ മെലിഞ്ഞു. ഉയർന്ന പ്രദേശത്തെ ഭൂജലം പുഴയിലേക്ക് ഒഴുകി. ഇതാണ് നദീതട ജില്ലകളിലെ കിണറുകളിൽ വെള്ളം കുറയാൻ കാരണം. പുഴകളിലെ വെള്ളം ഉയരുന്നതിനുസരിച്ച് കിണറുകളിലെയും വെള്ളം കൂടും. തുലാവർഷപ്പെയ്ത്തിലൂടെ ഇപ്പോഴത്തെ കുറവ് നികത്താമെന്നാണ് നിഗമനം.
1186 കിണറുകളിലാണ് കേന്ദ്ര ഭൂഗർഭ ജല ബോർഡ് പഠനം നടത്തിയത്. ഇതിൽ 688 കിണറുകളിൽ വെള്ളം രണ്ട് മീറ്റർ വരെ കുറഞ്ഞതായി കണ്ടെത്തി. പമ്പ, പെരിയാർ, ചാലക്കുടി, ഭാരതപ്പുഴ എന്നീ നദീതടങ്ങളിൽ പ്രത്യേക പഠനം നടത്താൻ ഒരുങ്ങുകയാണ് കേന്ദ്ര ഭൂഗർഭ ജലബോർഡ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam