
ഇടുക്കി: പെരിയാറിന്‍റെ കരകളെ ദുരിതത്തിലാക്കി തുറന്ന് വിട്ട ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ജലനിരപ്പ് 2400.70 അടിയായി. അതേസമയം പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍ഡില്‍ 200 ഘനമീറ്ററായി കുറച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയാണ്.
ഇതോടെ സ്പില്‍വേയിലൂടെ 173 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയായി നിലനിര്‍ത്താനുള്ള ശ്രമമാണ് തമിഴ്നാട് ഇപ്പോള്‍ നടത്തുന്നത്. ഇതിന്‍റെ ഭാഗമായി സ്പില്‍വേയിലെ ഒരു ഷട്ടര്‍ മാത്രമാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. അത് അരയടിയാണ് ഉയര്‍ത്തിയിരിക്കുന്നത്.
ഈ ഷട്ടറിലൂടെയാണ് സെക്കന്‍ഡില്‍ 173 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകുന്നത്. ഇന്നലെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142.2 അടിയായിരുന്നു. ഇതേത്തുടര്‍ന്ന് അണക്കെട്ടിലെ നാല് ഷട്ടറുകള്‍ തമിഴ്നാട് രണ്ട് അടിയോളം ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു.
ഇതിന് ശേഷം വെള്ളത്തിന്‍റെ വരവ് കുറഞ്ഞതോടെയാണ് ഷട്ടറുകള്‍ താഴ്ത്തിയത്. ഇടുക്കി അണക്കെട്ടില്‍ ഇപ്പോള്‍ ജലനിരപ്പ് താഴുകയാണ്. മൂന്ന് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 167.82 മീറ്ററിലേക്ക് താഴ്ന്നിട്ടുണ്ട്. ഇവിടെ നിന്ന് 100 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്ക് വിടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam