മറ്റു പാർട്ടികളെയെല്ലാം ഒന്നിച്ച് കൊണ്ടു പോകാൻ കോൺഗ്രസിന് കഴിയണമെന്ന് യു പി എ റാലിയിലെ പ്രസംഗത്തിൽ തേജസ്വി യാദവ് ഓർമ്മിപ്പിച്ചു
പാറ്റ്ന: രാഹുൽ ഗാന്ധിക്ക് അടുത്ത പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് ആർ ജെ ഡി നേതാവ് തേജസ്വി യാദവ്. എന്നാൽ മറ്റു പാർട്ടികളെയെല്ലാം ഒന്നിച്ച് കൊണ്ടു പോകാൻ കോൺഗ്രസിന് കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാറ്റ്നയിലെ ഗാന്ധി മൈതാനിയിൽ യു പി എ റാലിയിൽ സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്.
റഫാൽ ഇടപാടിൽ പ്രധാനമന്ത്രി അനിൽ അംബാനിക്ക് ലാഭമുണ്ടാക്കി കൊടുത്തെന്ന ആരോപണം റാലിയിൽ രാഹുൽ ഗാന്ധി ആവർത്തിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട്, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ, എന്നിവരും റാലിയിൽ പങ്കെടുത്തു.
ഗാന്ധി കുടുംബത്തിൽ നിന്നുള്ള ഒരു അംഗം പങ്കെടുക്കുന്ന ഒരു ബഹുജനറാലി ബിഹാറിൽ മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമാണ്. മണ്ഡൽ പ്രക്ഷോഭകാലത്ത് ബിഹാറിൽ അടിപതറിയ കോൺഗ്രസിന് പിന്നീട് ഒരു തിരിച്ചുവരവുണ്ടായിട്ടില്ല. സഖ്യകക്ഷികളായ തേജസ്വി യാദവിനും ഉപേന്ദ്ര കുശ്‍വാഹയ്ക്കും, ജിതൻ റാം മാഞ്ചിയ്ക്കും കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം നൽകിയിരുന്നെങ്കിലും അവസാനനിമിഷം വരെ റാലിയിൽ പങ്കെടുക്കുന്ന കാര്യം ഇവർ വ്യക്തമാക്കിയിരുന്നില്ല.