
ഷില്ലോങ്: മേഘാലയയിലെ കൽക്കരി ഖനിയിൽ 13 തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്നേക്ക് അഞ്ചാം ദിവസം. കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘാലയയിലെ കിഴക്കുള്ള ജെയ്ന്‍തിയ പര്‍വ്വത മേഖലയ്ക്ക് സമീപമുള്ള കല്‍ക്കരി ഖനിയില്‍ പതിമൂന്ന് തൊഴിലാളികള്‍ അകപ്പെട്ടത്. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും പൊലീസും ചേർന്നുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ ഇവർക്ക് എന്ത് സംഭവിച്ചുവെന്ന് ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല. 320 അടി ആഴമുള്ള ഖനിയിലാണ് തൊഴിലാളികൾ കുടുങ്ങിയത്. അനധികൃത ഖനനമാണ് ഇവിടെ നടന്നു കൊണ്ടിരുന്നതെന്ന് പൊലിസ് വ്യക്തമാക്കുന്നു. ഖനി ഉടമയ്ക്കെതിരെ പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തൊട്ടടുത്ത നദിയിലെ വെള്ളം ഖനിയ്ക്കുള്ളിലേക്ക് കയറി രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. എഴുപത് അടി ഉയരത്തിലാണ് വെള്ളം നിന്നിരുന്നത്. ഇപ്പോൾ പമ്പിംഗിലൂടെ വെള്ളം 30 അടിയിലേക്ക് എത്തിക്കാൻ സാധിച്ചതായി രക്ഷാപ്രവർത്തകർ വെളിപ്പെടുത്തുന്നു. മേഘാലയയില്‍ നിന്നുള്ള മൂന്ന് പേരും ആസാം സ്വദേശികളായ പത്ത് പേരുമാണ് ഖനിക്കുള്ളിൽ കുടുങ്ങിയത്. 2014 ഏപ്രിലില്‍ ദേശിയ ഹരിത ട്രൈബ്യൂണല്‍ മേഘാലയയിലെ അനധികൃത ഖനികളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു. കഴിഞ്ഞ ദിവസം അപകടം നടന്ന സ്ഥലത്ത് നിന്ന് ഖനിതൊഴിലാളികള്‍ ഉപയോഗിക്കുന്ന തരം മൂന്ന് ഹെൽമെറ്റുകള്‍ കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam