
ദില്ലി: ചൗക്കിദാർ ചോർ ഹെ എന്ന മുദ്രാവാക്യവുമായി കോൺഗ്രസ്. രാഹുൽ ഗാന്ധി ചോർ ഹെ എന്ന് വിളിച്ചും പ്ളക്കാർഡുകൾ ഉയർത്തിക്കാട്ടിയും ഭരണപക്ഷവും നടുത്തളത്തിലേക്ക് നീങ്ങിയതോടെ തുടർച്ചയായ ആറാം ദിവസവും പാർലമെൻറ് സ്തംഭിച്ചു. ചർച്ചയ്ക്കു തയ്യാറെന്ന സർക്കാർ നിലപാട് പ്രതിപക്ഷം തള്ളി.
റഫാൽ ഇടപാടിൽ സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ പാർലമെന്‍റില്‍ വ്യക്തമാക്കി. ജെപിസി ഇല്ലാതെ ഒത്തുതീർപ്പില്ലെന്ന കോൺഗ്രസ് നിലപാടെടുത്തതോടെയാണ് പാർലമെൻറ് ഇന്നും സ്തംഭിച്ചത്. അതേസമയം റഫാൽ ഇടപാട് പരിശോധിക്കുന്ന സിഎജി കരട് റിപ്പോർട്ട് പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രതികരണത്തിനായി നല്‍കി.
റഫാലിൽ ചർച്ച നടന്നതാണ്. ആവശ്യം ജെപിസി രൂപീകരിച്ചുള്ള അന്വേഷണമാണെന്നായിരുന്നു കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജ്ജുന ഖർഗെ പറഞ്ഞത്. അതേസമയം സുപ്രീം കോടതി തീരുമാനത്തോടെ കാര്യങ്ങൾ വ്യക്തമായതായും. സർക്കാരിന്‍റേത് ശരിയായ നിലപാടാണെന്നും പാർലമെൻററികാര്യമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. ചർച്ച വേണ്ടെന്ന പ്രതിപക്ഷ നിലപാടിനെതിരെ സ്പീക്കറും രംഗത്തെത്തിയതോടെ പാര്‍ലമെന്‍റ് പ്രക്ഷുബ്ധമായി.
അതിനിടെ റഫാൽ യുദ്ധവിമാന ഇടപാട് പരിശോധിക്കുന്ന സിഎജി കരട് റിപ്പോർട്ട് തയ്യാറാക്കിയെന്ന വിവരവും ഇതിനിടെ പുറത്തു വന്നു. പ്രതിരോധമന്ത്രാലയത്തിന്‍റെ പ്രതികരണം ആരായാനാണ് കരട് റിപ്പോർട്ട് സിഎജി നല്കിയിരിക്കുന്നത്.
അന്തിമ റിപ്പോർട്ട് ബജറ്റ് സമ്മേളനത്തിൻറെ ആദ്യ ആഴ്ച പാർലമെൻറിൽ വയ്ക്കുമെന്നാണ് സൂചന. എന്തായാലും ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎജി റിപ്പോർട്ടിലൂടെ റഫാൽ യുദ്ധവിമാന വില പുറത്തുവരാനുള്ള സാധ്യത തെളിയുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam