
ദില്ലി: മൂന്ന് വയസ്സുള്ള മകൾ ബലാത്സംഗത്തിനിരയായി സഹായിക്കണമെന്ന ഫേസ്ബുക്ക് വീഡിയോയുമായി മാതാപിതാക്കൾ. ദില്ലിയിൽ കഴിഞ്ഞ ആഴ്ചയാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. എന്നാൽ സ്കൂൾ ക്യാംപസിനുള്ളിൽ വച്ച് ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് സ്കൂൾ അധികൃതർ ന്യായീകരണം. എന്നാൽ വൈദ്യപരിശോധനയിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
'ഞങ്ങളെ സഹായിക്കണം' എന്നാണ് കൈ കൂപ്പി കരഞ്ഞു കൊണ്ട് കുട്ടിയുടെ അമ്മ വീഡിയോയിൽ അപേക്ഷിക്കുന്നത്. കുട്ടിയുടെ അടിവസ്ത്രത്തിൽ രക്തക്കറ കണ്ടതിൽ നിന്നാണ് സംശയം തോന്നി ഗൈനക്കോളജിസ്റ്റിനെ സമീപിച്ചത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായി എന്ന് ഡോക്ടർ പറഞ്ഞതിനെ തുടർന്നാണ് ഇവർ പൊലീസിനെ സമീപിച്ചു. എന്നാൽ എഫ്ഐആർ എഴുതാനോ പരാതി സ്വീകരിക്കാനോ പൊലീസ് തയ്യാറായില്ല. മറിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു എന്ന് കുട്ടിയുടെ പിതാവ് വീഡിയോ ദൃശ്യത്തിൽ പറയുന്നു.
സ്കൂളിൽ വച്ചല്ല, എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് വീട്ടിൽ വച്ചായിരിക്കുമെന്നായിരുന്നു പൊലീസ് പറഞ്ഞത്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സംഭവത്തെക്കുറിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ ഇതിന് മുമ്പും പെൺകുട്ടി സംശയാസ്പദമായ സാഹചര്യത്തിൽ വീട്ടിലെത്തിയിരുന്നു എന്ന് മാതാപിതാക്കൾ വെളിപ്പെടുത്തുന്നു. ഒരിക്കൽ സ്കൂളിൽ നിന്നും എത്തിയ പെൺകുട്ടിയ്ക്ക് അടിവസ്ത്രമുണ്ടായിരുന്നില്ല. അതുപോലെ കുളിപ്പിക്കുന്ന സമയത്ത് സ്വകാര്യഭാഗങ്ങളിലും വയറ്റിലും വേദനയുണ്ടെന്ന് കുട്ടി അമ്മയോട് പറഞ്ഞിരുന്നു.
''ദയവു ചെയ്ത് ഞങ്ങളെ സഹായിക്കണം. മറ്റൊന്നും വേണ്ട, ഞങ്ങൾക്ക് നീതി ലഭിച്ചാൽ മതി. ഞങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഞങ്ങൾ പ്രശ്നത്തിലാണ്. ഇന്നിത് ഞങ്ങളുടെ കുഞ്ഞിന് സംഭവിച്ചു. നാളെ നിങ്ങളുടെ പെൺകുഞ്ഞിനും ഇത് സംഭവിച്ചേക്കാം.'' പെൺകുട്ടിയുടെ അച്ഛനുമമ്മയും വീഡിയോയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും അയൽക്കാരും സ്കൂളിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam