മധ്യേഷ്യയിലെ സംഘർഷങ്ങൾ മൂലം വാണിജ്യ എൽപിജി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, രാജ്യത്ത് ഒരു സമഗ്ര എൽപിജി കാര്യക്ഷമത നയം രൂപീകരിക്കണമെന്ന് ആവശ്യം. ഇന്ധന ഉപഭോഗത്തിലെ കാര്യക്ഷമത വർദ്ധിപ്പിച്ച് രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ ശക്തമാക്കുകയാണ് ഈ നിർദ്ദേശത്തിൻ്റെ പ്രധാന ലക്ഷ്യം.
ദില്ലി: മധ്യേഷ്യയിലെ സംഘർഷങ്ങൾ ആഗോള തലത്തിൽ ഇന്ധന വില വർദ്ധിപ്പിക്കുകയും ഇന്ധന വിതരണ ശൃംഖലയെ ബാധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, രാജ്യത്ത് എൽപിജി സംബന്ധിച്ച് ഒരു സമഗ്ര നയം രൂപീകരിക്കണമെന്ന് ആവശ്യം. പൂനെ ഗ്യാസ് എന്ന കമ്പനിയാണ് രാജ്യത്തെ ആദ്യത്തെ എൽപിജി കാര്യക്ഷമത നയരൂപരേഖ ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം -പ്രകൃതിവാതക മന്ത്രാലയത്തിന് നിവേദനം സമർപ്പിച്ചത്. ഇറാനിലെ നിലവിലെ സംഘർഷങ്ങൾ ആഗോള എൽപിജി വിപണിയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുകയും വാണിജ്യ സിലിണ്ടർ വില ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നിർദ്ദേശം.
ഈ വർഷം ആദ്യം ഏകദേശം 1884 രൂപയായിരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഇപ്പോൾ 3100 രൂപയോളമായി ഉയർന്നു. ഈ കനത്ത വിലക്കയറ്റം ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ആശുപത്രികൾ, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റുകൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ, എൽപിജിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന നിർമ്മാണ യൂണിറ്റുകൾ എന്നിവയെ സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്ത് എൽപിജി വിതരണം തടസ്സമില്ലാതെ നിലനിർത്താൻ സാധിച്ചിട്ടുണ്ടെങ്കിലും ഇന്ധന ഉപഭോഗത്തിലെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന്‍റെ ഊർജ്ജ സുരക്ഷ കൂടുതൽ ശക്തമാക്കാൻ സാധിക്കൂ എന്ന് പൂനെ ഗ്യാസ് ചൂണ്ടിക്കാണിക്കുന്നു.
വാണിജ്യ - വ്യവസായ സ്ഥാപനങ്ങളിലെ ഇന്ധനം പാഴാക്കൽ കുറയ്ക്കുക, മാനദണ്ഡങ്ങൾ ഏകീകരിക്കുക, കാര്യക്ഷമതയേറിയ എൽപിജി ഇൻഫ്രാസ്ട്രക്ചർ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ നയരൂപരേഖയാണ് പെട്രോളിയം - പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിക്ക് സമർപ്പിച്ച നിവേദനത്തിൽ പൂനെ ഗ്യാസ് മുന്നോട്ടുവെച്ചിട്ടുള്ളത്. വ്യവസായ മേഖലകളിൽ എൽപിജി ഉപയോഗത്തിന്റെ കാര്യക്ഷമത കൂട്ടാൻ 47.5 കിലോഗ്രാമിന്റെ എൽഒടി സിലിണ്ടറുകൾ പ്രോത്സാഹിപ്പിക്കാൻ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്ന് കമ്പനി ആവശ്യപ്പെടുന്നു. വലിയ സിലിണ്ടറുകളുടെ ഉപയോഗം ഇന്ധന ചോർച്ച കുറയ്ക്കുമെന്നും സുരക്ഷ വർദ്ധിപ്പിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
ഇതോടൊപ്പം എൽപിജി കാര്യക്ഷമമായി ഉപയോഗിക്കുന്നതിനെ കുറിച്ച് രാജ്യവ്യാപകമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക, പൊതുവായ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനായി സർക്കാരും ഓയിൽ കമ്പനികളും വ്യവസായികളും തമ്മിൽ കൂടുതൽ സഹകരണം ഉറപ്പാക്കുക, ഉയർന്ന കാര്യക്ഷമതയുള്ള എൽപിജി സംവിധാനങ്ങൾ നടപ്പിലാക്കുന്നവർക്ക് നയപരമായ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ശുപാർശകളും ഈ നിർദ്ദേശത്തിലുണ്ട്. രാജ്യം ഇതുവരെ എൽപിജി മേഖലയിലെ വെല്ലുവിളികളെ വിലയിരുത്തിയിരുന്നത് ലഭ്യമാക്കുന്ന ഇന്ധനത്തിന്റെ അളവ് മാത്രം നോക്കിയാണെന്ന് പൂനെ ഗ്യാസ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ജേസൽ സമ്പത്ത് പറഞ്ഞു.
നമ്മുടെ പക്കലുള്ള ഇന്ധനം എത്രത്തോളം കാര്യക്ഷമമായാണ് ഉപയോഗിക്കുന്നത് എന്ന് അളക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഓരോ കിലോഗ്രാം എൽപിജിയും കാര്യക്ഷമമായി ഉപയോഗിക്കുന്നത് പ്രവർത്തനച്ചെലവ് കുറയ്ക്കും. എൽപിജി കാര്യക്ഷമത ഒരു ദേശീയ മുൻഗണനയായി സർക്കാർ അംഗീകരിക്കണമെന്നും അദ്ദേഹം മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
