
ലഖ്നൌ: ആര്‍എസ്എസ് നേതാവിന്‍റെ മരുമകള്‍ കോണ്‍ഗ്രസ് നേതാവിന്‍റെ മകനെ വിവാഹം കഴിച്ചു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ ട്രോളാനും ആരംഭിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയും ബിജെപിയിലുള്ള ആര്‍എസ്എസിന്റെ പ്രതിനിധിയുമായ രാംലാലിന്റെ മരുമകള്‍ ശ്രീയാ ഗുപ്ത ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹിതയായത്. മരുമകള്‍ വിവാഹം കഴിച്ചത് യുപിയിലെ മുസ്ലീം സമുദായക്കാരനായ കോണ്‍ഗ്രസ് നേതാവിന്റെ മകനെയാണ്.
ഇതോടെയാണ് ഇതില്‍ ലൌ ജിഹാദ് ഇല്ലെ എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ ട്രോളാന്‍ ആരംഭിച്ചത്. ലക്‌നൗവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ താജ് വിവാന്തയില്‍ നടന്ന വിവാഹ സത്ക്കാരം നടന്നത്. സംസ്ഥാന ഗവര്‍ണറും മുന്‍ ബിജെപി നേതാവുമായ രാംനായിക്, കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, യുപി ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവരും മന്ത്രിമാരായ സുരേഷ് ഖന്ന, നന്ദഗോപാല്‍ നന്ദി തുടങ്ങിയ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു.
എന്നാല്‍ സാധാരണക്കാരായ മനുഷ്യര്‍ക്കിടയില്‍ ഹിന്ദു-മുസ്ലീം വിവാഹം ഉണ്ടാകുമ്പോള്‍ അത് 'ലവ് ജിഹാദ്' എന്നാരോപിക്കുകയും കലാപത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കുകയും ചെയ്യുന്നവര്‍ 'ഹൈപ്രൊഫൈല്‍' കേസുകള്‍ ആയതു കൊണ്ടും നേതാക്കളുടെ മക്കളാണ് എന്നതുകൊണ്ടുമാണോ ഇത്തരത്തിലുള്ള ആരോപണങ്ങളൊന്നും ഉന്നയിക്കാത്തതെന്ന് സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശങ്ങളും ഉയരുന്നുണ്ട്.
ഭീം ആര്‍മി നേതാവായ ചന്ദ്രശേഖര്‍ ആസാദ്, ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ആര്‍എസ്എസ് ഈ ദമ്പതികളെ സമാധാനപരമായി ജീവിക്കാന്‍ വിടുമെന്നാണ് താന്‍ കരുതുന്നതെന്ന് ആസാദ് ട്വിറ്ററില്‍ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam