മൂന്ന് സംസ്ഥാനങ്ങളില്‍ ശക്തമായ ത്രികോണ മത്സരം; ഉത്തരാഖണ്ഡില്‍ എളുപ്പവിജയം പ്രതീക്ഷിച്ച് ബിജെപി

By Web DeskFirst Published Jan 23, 2017, 4:19 PM IST
Highlights

ഉത്തർപ്രദേശിൽ ഒരു മാസം മുന്പ് രാഷ്ട്രീയ സ്ഥിതി ചോദിച്ചപ്പോൾ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞത് തങ്ങളും എസ്.പിയും  ചിത്രത്തിലില്ലെന്നും  മത്സരം ബിജെപിക്കും ബിഎസ്പിക്കും ഇടയിലാണെന്നുമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഉത്തർപ്രദേശിലും പഞ്ചാബിലും ഗോവയിലും ശക്തമായ ത്രികോണ മത്സരമാണ് ചിത്രം തെളിയുന്പോൾ വ്യക്തമാകുന്നത്. ഉത്തർപ്രദേശിൽ 2014ൽ നേടിയ 42 ശതമാനം വോട്ടിന്റെ ബലത്തിലാണ് ബിജെപി പ്രചരണം തുടങ്ങിയത്. മുന്നോക്ക വിഭാഗവും യാദവരൊഴികെയുള്ള മറ്റ് പിന്നോക്ക വിഭാഗക്കാരും ബിജെപിയെ കൈവെടിഞ്ഞിട്ടില്ല. ഒപ്പം നരേന്ദ്ര മോദിയുടെ നഗരവോട്ടർമാരും ചേരുന്പോൾ ബിജെപി പ്രബല ശക്തിയായി തുടരുന്നു. 

കോൺഗ്രസുമായി കടലാസിൽ മറ്റുള്ളവരെ കടത്തിവെട്ടുന്ന സഖ്യമാണ് അഖിലേഷ് ഉണ്ടാക്കിയത്. 40.78 ശതമാനം വോട്ടാണ് 2012ൽ ഇരു പാർട്ടികളും ചേർന്ന് നേടിയത്. 19 ശതമാനം വരുന്ന മുസ്ലിം വോട്ടർമാരിൽ ഭൂരിപക്ഷം ഈ സഖ്യത്തിനൊപ്പം നില്‍ക്കാനാണ് സാധ്യത തെളിയുന്നത്. തോറ്റപ്പോഴും 25.91 ശതമാനം വോട്ടുകള്‍ നേടിയ മായാവതിയുടെ ബിഎസ്പിയെ ദേശീയ മാധ്യമങ്ങൾ അവഗണിക്കുന്നെങ്കിലും ഒരു സാഹചര്യത്തിലും എഴുതി തള്ളാനാവില്ല. ബിജെപി വിരുദ്ധ, എസ്പി വിരുദ്ധ വോട്ടുകളിൽ 10 ശതമാനം കൂടി മായാവതി നേടിയാൽ അവർ വീണ്ടും മാന്ത്രികസംഖ്യ കടക്കും. അതായത് ഉത്തർപ്രദേശ് പ്രവചനാതീതമാകുന്നു. 

പഞ്ചാബിലും സ്ഥിതി വ്യത്യസ്ഥമല്ല. ക്യാപ്റ്റൻ അമരീന്ദർ സിംഗാണ് പ്രചരണത്തിൽ മുന്പിൽ. എന്നാൽ നഗരവോട്ടർമാരും അകാലിദളിനോട് തെറ്റിയ തീവ്രസിഖ് വോട്ടർമാരുടെയും വൻസാന്നിധ്യമാണ് എ.എ.പി റാലികളിൽ.  ലോക്സഭയില്‍ 30 ശതമാനം വോട്ടു നേടിയ എ.എ.പി ഇതെങ്കിലും നിലിറുത്തിയാൽ ത്രിശങ്കു സഭയാകും ഫലം.  ഗോവയിൽ ബി.ജെ.പിയും കോൺഗ്രസും എ.എ.പിയെ ഭയക്കുന്നു. ആരുടെ വോട്ട് എ.എ.പി കവരും എന്നത് വിജയ പരാജയം നിർണ്ണയിക്കും.

click me!