
തിരുവനന്തപുരം: ലിഗയുടെ മരണത്തോടെ കോവളത്തെ സുരക്ഷയെ കുറിച്ചുള്ള ആശങ്കയാണ് വിദേശ വിനോദ സഞ്ചാരികള്‍ക്ക് പങ്കുവയ്‌ക്കാനുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മുതല്‍ അനധികൃത ഗൈഡുകളുടെ ശല്യം വരെ നീളുന്നതാണ് വിനോദ സഞ്ചാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍. എയ്ഡ് പോസ്റ്റിലടക്കം മതിയായ ജീവനക്കാരെ നിയമിച്ച് തീരത്തെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
സഞ്ചാരികളുടെ പറുദീസയാണ് കോവളം. വിദേശ വിനോദസഞ്ചാര ഭൂപടത്തില്‍ മുന്തിയസ്ഥാനമുള്ള ഇവിടേക്ക് ഓരോ സീസണിലുമെത്തുന്നത് ആയിരക്കണക്കിന് വിദേശ-ആഭ്യന്തര സഞ്ചാരികളാണ്. പക്ഷെ ഈ സുന്ദരതീരത്ത് പതിയിരിക്കുന്ന ചതിക്കുഴികളും അനവധി. ഒറ്റയ്‌ക്ക് കോവളത്ത് വന്നിറങ്ങിയ ലിഗയുടെ മരണമുണ്ടാക്കിയ ഞെട്ടല്‍ വിദേശ വിനോദ സഞ്ചാരികള്‍ക്ക് ഇനിയും മാറിയിട്ടില്ല. സഞ്ചാരികളുടെ പോക്കറ്റ് ലക്ഷ്യമാക്കിയുള്ള അനധികൃത കച്ചവടങ്ങളും ലൈസന്‍സില്ലാതെ കറങ്ങുന്ന ഗൈഡുകളും അനവധിയാണ്. കള്ളനാണയങ്ങളെ തിരിച്ചറിയുകയും എളുപ്പമല്ല.
വിരലില്‍ എണ്ണാവുന്ന പോലീസുകാര്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഇവര്‍ ബീച്ചില്‍ പരിശോധനക്ക് ഇറങ്ങുമ്പോള്‍ പൊലീസ് എയ്ഡ് പോസ്റ്റ് പൂട്ടിയിടും. ബീച്ചിന് ചേര്‍ന്ന് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും കടലാസില്‍ ഉറങ്ങുന്നു. ലഹരിസംഘങ്ങളാകട്ടെ അനുദിനം തഴച്ചുവളരുകയും ചെയ്യുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ കാര്യമായൊന്നുമില്ല. വസ്‌ത്രം മാറാനുള്ള മുറി കണ്ടാല്‍ കടലിലിറങ്ങണമെന്ന ആശ തന്നെ വേണ്ടെന്ന് വെക്കുന്ന സ്ഥിതിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam