
ധര്‍മ്മപുരി: കൂട്ടബലാത്സംഗത്തിനിരയായ ആദിവാസി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി കുടുംബം. ധര്‍മ്മപുരിയിലെ സിറ്റിലിങ്ങി ഗ്രാമത്തിലാണ് സംഭവം.
പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയില്‍ വച്ച് മരിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ഈ മാസം അഞ്ചിനാണ് രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വൈകാതെ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരണം സംഭവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തോടെയാണ് പ്രതിഷേധവുമായി കുടുംബം രംഗത്തുവന്നത്. തങ്ങളുടെ പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നാണ് കുടുംബം പറയുന്നത്.
അതേസമയം 48 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടുമെന്ന് ധര്‍മ്മപുരി ജില്ലാ കളക്ടര്‍ എസ്.മലര്‍വിഴി അറിയിച്ചതോടെ തല്‍ക്കാലത്തേക്ക് പ്രതിഷേധം അവസാനിപ്പിച്ചിരിക്കുകയാണ് കുടുംബം. എന്നാല്‍ പ്രതികളെ പിടികൂടിയില്ലെങ്കില്‍ വീണ്ടും പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങുമെന്നാണ് ഇവര്‍ അറിയിക്കുന്നത്.
പ്രതികളാരാണെന്ന വിവരം ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ ഖേദം രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam