
ദുബൈ: ലാന്റിംഗ് ഗിയര്‍ തകരാറിലായതാണ് ദുബൈയില്‍ തിരുവനന്തപുരത്തു നിന്നെത്തിയ എമിറേറ്റ്‌സ് വിമാനം അപകടത്തില്‍ പെടാന്‍ കാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തെ പറ്റി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി എമിറേറ്റ്‌സ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സയിദ് അല്‍ മക്തൂം അറിയിച്ചു. ദുബായി ടെര്‍മിനല്‍ മൂന്നില്‍നിന്നുള്ള വിമാനഗതാഗതം പുനസ്ഥാപിച്ചു.
വിമാനം ഇറങ്ങാനൊരുങ്ങുമ്പോള്‍ ഉപയോഗിക്കുന്ന ലാന്റിംഗ് ഗിയര്‍ തകരാറിലായതാണ് ദുബായിലെ അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ലാന്റിംഗ് ഗിയറിലാണ് വിമാനത്തിന്റെ ചക്രങ്ങള്‍ പിടിപ്പിച്ചിട്ടുള്ളത്. ഗിയര്‍ പ്രവര്‍ത്തിക്കാതെ വന്നതോടെ ലാന്റ് ചെയ്യാനായി ടയറുകള്‍ പുറത്തേക്കുവന്നില്ല.
വീലുകള്‍ റണ്‍വേയില്‍ തൊടുന്നതിനുപകരം വിമാനത്തിന്റെ അടിഭാഗം റണ്‍വേയില്‍ തൊടുന്ന ബെല്ലി ലാന്റിംഗാണ് ദുബായിലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ സംഭവിച്ചാല്‍ തീപിടുത്തം ഉറപ്പാണ്. ഇത്തരം അപകടങ്ങളില്‍ നിന്ന് യാത്രക്കാര്‍ പൂര്‍ണമായും രക്ഷപ്പെടുന്നത് ഇതാദ്യമാണ്.അപകടത്തെ പറ്റി വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി എമിറേറ്റ്‌സ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സയിദ് അല്‍മക്തൂം പറഞ്ഞു.
യാത്രക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അപകടത്തില്‍ അതിയായ ദുഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മിന്നല്‍വേഗത്തില്‍ യാത്രക്കാരെ രക്ഷിച്ചതിന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് വിവിധ മേഖലകളില്‍ നിന്നുള്ള അഭിനന്ദന പ്രവാഹം തുടരുകയാണ്.
അതേസമയം തീപ്പിടുത്തത്തെ തുടര്‍ന്ന് താല്‍കാലികമായി നിര്‍ത്തിവച്ച സര്‍വീസുകള്‍ ദുബായ് വിമാനതാവളത്തില്‍ പുനരാരംഭിച്ചു. അതേസമയം ഇന്‍ഡിഗോ വിമാനത്തിന്റെ ഡല്‍ഹിയില്‍ നിന്ന് ദുബായിലേക്കുള്ള ഇന്നത്തെ സര്‍വീസുകളെല്ലാം റദ്ദ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam