
ഹൈദരബാദ്: ജര്‍മ്മന്‍ പാസ്പോര്‍ട്ട് കൈവശം വെച്ചതിന് തെലുങ്കാനാ രാഷ്ട്ര സമിതി എഎല്‍എയുടെ ഇന്ത്യന്‍ പൗരത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ടിആര്‍എസ് എംഎല്‍എ രമേഷ് ചെന്നാമാണേണിയുടേത് ജര്‍മന്‍ പാസ്പോര്‍ട്ടാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് പൗരത്വം റദ്ദാക്കിയത്. തെലുങ്കാനയിലെ കരിമാനഗര്‍ ജില്ലയിലെ വെമുലവാഡായില്‍ നിന്നുള്ള എംഎല്‍എയാണ് രമേഷ്.
ഒരു ഇടക്കാല തെരഞ്ഞെടുപ്പിലടക്കം മൂന്ന് പ്രാവശ്യം രമേഷ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് ഇയാള്‍ ഇന്ത്യന്‍ പൗരത്വം നേടിയതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണ്ടെത്തല്‍. കോടതിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു രമേഷിന്റെ പൗരത്വത്തെ സംബന്ധിച്ച അന്വേഷണം മന്ത്രാലയം ആരംഭിച്ചത്.
രമേഷിന്‍റെ കയ്യിലുള്ളത് ജര്‍മന്‍ പാസ്പോര്‍ട്ടാണെന്ന് ആരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ നേരത്തെ തന്നെ ആന്ധ്രാ പ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. രമേഷിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നായിരുന്നു ആവശ്യം. പിന്നീട് നടത്തിയ അന്വേഷണത്തില്‍ രമേഷിന്‍റെ പക്കലുള്ളത് ജര്‍മന്‍ പാസ്പോര്‍ട്ടാണുള്ളത് എന്ന് കണ്ടെത്തിയിരുന്നു. 12 മാസത്തില്‍ കൂടുതല്‍ കാലയളവില്‍ രമേഷ് ഇന്ത്യയിലുണ്ടായിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ടിഡിപി ടിക്കറ്റില്‍ 2009ലാണ് ആന്ധ്രാ പ്രദേശ് നിയമസഭയിലേക്ക് രമേഷ് മത്സരിക്കുന്നത്. പിന്നീട് ടിആര്‍എസിലേക്ക് ചേക്കേറിയ ഇയാള്‍ ഇടക്കാല തെരഞ്ഞെടുപ്പിലും വിജയിച്ചു. ഈ തെരഞ്ഞെടുപ്പ് 2013ല്‍ ഹൈക്കോടതി റദ്ദാക്കിയെങ്കിലും രമേഷ് സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ നേടി. സ്റ്റേ കാലയളവില്‍ തന്നെ 2014ലെ തെരഞ്ഞെടുപ്പിലും ഇയാള്‍ മത്സരിച്ച് വിജയിച്ചു.
ഒരേസമയം രണ്ട് രാജ്യങ്ങളുടെ പൗരത്വം ഇന്ത്യയില്‍ അനുവദനീയമല്ല. ഇന്ത്യന്‍ പൗരത്വമില്ലാത്തയാള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനോ, വോട്ട് ചെയ്യാനോ സാധ്യവുമല്ല. പൗരത്വം എടുത്ത് മാറ്റിയ സര്‍ക്കാര്‍ നടപടിയെ കുറിച്ച് പ്രതികരിക്കാന്‍ രമേഷ് തയാറായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam