
ദില്ലി: റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ പങ്കെടുക്കാനുളള ഇന്ത്യയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരസിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ ക്ഷണം പരിഗണിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്ന് ട്രംപ് കേന്ദ്രത്തെ അറിയിച്ചെന്ന തരത്തിലുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പരേഡില്‍ മുഖ്യാതിഥിയായി എത്താൻ ഓഗസ്റ്റില്‍ ട്രംപിന് ക്ഷണക്കത്ത് ലഭിച്ചിരുന്നു. എന്നാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്നത് അവസാന തീരുമാനമാണോയെന്ന് വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്സ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയത്തിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഇക്കാര്യം അമേരിക്കൻ അധികൃതർ അറിയിച്ചതായാണ് വിവരം. പരിപാടിയിൽ എത്താൻ സാധിക്കാത്തതിൽ ക്ഷമ പറഞ്ഞാണ് അജിത് ഡോവലിന് കത്ത് നൽകിയിരിക്കുന്നത്.
ക്ഷണം നിരസിക്കാനുള്ള കാരണമെന്താണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. സന്ദർശനം സംബന്ധിച്ചുള്ള അഭിപ്രായം വൈറ്റ് ഹൗസിൽനിന്ന് മാത്രമേ ലഭിക്കുകയുള്ളുവെന്ന് ദില്ലിയിലെ അമേരിക്കൻ എംബസിയും വ്യക്തമാക്കി. റഷ്യയിൽ നിന്ന് ട്രയംഫ് 400 മിസൈലുകൾ വാങ്ങാനുള്ള ഇന്ത്യൻ തീരുമാനം അമേരിക്കയുടെ അതൃപ്തിക്ക് കാരണമായിരുന്നു. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന് ഇന്ത്യ അറിയിച്ചതും അമേരിക്കയെ ചൊടിപ്പിച്ചതായാണ് സൂചന. ഈ കാരണത്താലാണ് ചടങ്ങിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam