ഇരട്ടക്കൊലപാതകം നടത്തിയത് കഞ്ചാവ് ലഹരിയിലെന്ന് മൊഴി; പീതാംബരൻ നിരവധി കേസുകളിലും പ്രതി

By Web TeamFirst Published Feb 20, 2019, 8:24 AM IST
Highlights

പ്രതികളുടെ നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ് പൊലീസ് നിഗമനം. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ല . പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. 

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം നടത്തിയത് കഞ്ചാവ് ലഹരിയിലെന്ന്  പ്രതികള്‍. മൊഴികള്‍ വിശ്വസിക്കാതെ ചോദ്യം ചെയ്യുന്ന പൊലീസിനെ കുഴപ്പിച്ച് പ്രതികള്‍ മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുകയാണ്. പ്രതികളുടെ നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ് പൊലീസ് നിഗമനം. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ല . പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. 

ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും എ പീതാംബരനെ കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുക. പീതാംബരൻ നിരവധി കേസിൽ പ്രതിയാണ്. മൂരിയനം മഹേഷ് കൊലപാതകക്കേസിലും പ്രതിയാണ് പീതാംബരന്‍. പെരിയയിൽ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും പ്രതിയാണ് ഇയാള്‍.   

നേരത്തെ പീതാംബരനെ ആക്രമിച്ചെന്ന കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‍ലാലും. കൃപേഷുൾപ്പടെയുള്ളവരെ ക്യാംപസിൽ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് - സിപിഎം പ്രവർ‍ത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഈ അക്രമത്തിലാണ് പീതാംബരന്‍റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഘർഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷൻ നൽകിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

click me!