
കണ്ണൂര്‍: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ അച്ഛനും സഹോദരനും അമ്മാവനുമെതിരെ കേസ്. സഹോദരിമാരായ പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള പെൺകുട്ടികളാണ് ഉറ്റ ബന്ധുക്കളുടെ പീഡനത്തിനിരയായതായി ചൈൽഡ്ലൈനു മുന്നിൽ വെളിപ്പെടുത്തിയത്. സംഭവത്തിൽ പെൺകുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയാലുടൻ അറസ്റ്റിലേക്ക് നീങ്ങാനാണ് പൊലീസിന്റെ തീരുമാനം.
നിലവിൽ വീട്ടിൽ നിന്നും വിട്ട് മറ്റൊരു സ്ഥലത്ത് താമസിച്ചു പഠിക്കുന്ന ദളിത് പെൺകുട്ടികൾ സ്കൂളിൽ ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് ലൈംഗിക പീഡനത്തിനിരയായ വിവരം അധികൃതരോട് തുറന്നു പറഞ്ഞത്. 2017 മുതൽ അച്ഛനും അമ്മാവനും 21 വയസുകാരനായ സഹോദരനും പീഡിപ്പിക്കുന്നതായി ഇവർ വെളിപ്പെടുത്തി. ചൈല്‍ഡ് ലൈന്‍ ഉടന്‍ വിവരം പൊലീസിന് കൈമാറുകയായിരുന്നു.
കൂട്ടത്തിൽ അമ്മാവനാണ് ഏറ്റവും ക്രൂരമായി ഉപദ്രവിച്ചതെന്നും പെൺകുട്ടികൾ വ്യക്തമാക്കി. ആലക്കോട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇരുവരുടെയും മൊഴിയനുസരിച്ച് പോക്സോ വകുപ്പുകൾ പ്രകാരം 5 കേസുകളാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടികൾ പരാതി പറഞ്ഞ മൂന്ന് പേരും പൊലീസിന്റെ നിരീക്ഷണ വലയത്തിലുണ്ട്. അച്ഛനടക്കമുള്ളവരുടെ അതിക്രമം കാരണമാണോ കുട്ടികൾ പഠനം മറ്റൊരിടത്തേക്ക് മാറ്റിയതെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam