
ഇറ്റാ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. ആറു പേരുടെ കാഴ്ച നഷ്ടമായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഇറ്റാ നഗറില്‍ ഒരു വിവാഹ വിരുന്നിനിടയിലെ മദ്യ സല്‍ക്കാരമാണ് ദുരന്തത്തില്‍ കലാശിച്ചത്. സംഭവത്തിലെ പ്രധാനപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശ് അലിഗഞ്ചിലെ ലുഹാരി ദര്‍വാസയിലും സമീപ പ്രദേശമായ ലൗഖേരാ ഗ്രാമത്തിലുമാണ് ദുരന്തമുണ്ടായത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പരിക്കേറ്റവരെ ഇറ്റയിലെയും ആഗ്രയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
14 പേര്‍ ശനിയാഴ്ച രാത്രിയില്‍ മരിച്ചു.
ചികിത്സയില്‍ കഴിയുന്ന അഞ്ചു പേരുടെ കാഴ്ച പൂര്‍ണ്ണമായും നഷ്ടമായി. സംഭവത്തില്‍ പ്രതിഷേധിച്ച് ജനക്കൂട്ടം മരിച്ചവരില്‍ ചിലരുടെ മൃതദേഹങ്ങളുമായി ഇറ്റാ-ഫാറൂഖ്ബാദ് റോഡ് ഉപരോധിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഖിലേഷ് യാദവ് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെയും നാലു പോലീസുകാരെയും സസ്‌പെന്റ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരസെക്രട്ടറി ദേബാശിഷ് പാണ്ഡെ പറഞ്ഞു.
സംഭവത്തിലെ പ്രധാനപ്രതി ശ്രീപാലാണ് ഇന്ന് പൊലീസിന്‍റെ പിടിയിലായത്. നയാഗാവോണ്‍ പ്രദേശത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. സംസ്ഥാനത്ത് ഈ വര്‍ഷം മൂന്നാമത്തെ മദ്യദുരന്തമാണിത്. സംസ്ഥാന ചരിത്രത്തിലെ വലിയ ദുരന്തങ്ങളിലൊന്നാണ് ഇപ്പോള്‍ സംഭവിച്ചത്. 2017ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഖിലേഷ് യാദവ് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയായിരിക്കുയാണ് സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam