ബിഷപ്പിനും ശശിക്കുമെതിരെ പിണറായി സര്‍ക്കാര്‍ എന്തു ചെയ്തു; ഡിവൈഎഫ്ഐ അടിമത്വം പേറുന്നു; ചോദ്യങ്ങളുമായി വി മുരളീധരന്‍

By Web TeamFirst Published Sep 8, 2018, 7:56 PM IST
Highlights

ബിഷപ്പിനെതിരായ കേസിൽ നടപടിയുണ്ടാകാൻ കന്യാസ്ത്രീകൾ പോലും സമരരംഗത്തിറങ്ങേണ്ടി വന്ന അവസ്ഥ ചൂണ്ടികാട്ടിയാണ് മുരളീധരന്‍റെ വിമര്‍ശനം. കന്യാസ്ത്രീകൾ പോലും സമരരംഗത്തിറങ്ങേണ്ടിവരുമ്പോള്‍ കേരളം ഭരിക്കുന്ന ഇടത് മുന്നണി സർക്കാരും, ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മും സംഘടിത മതമേധാവികളുടെ തടങ്കലിലാണെന്ന വിമര്‍ശനവും അദ്ദേഹം മുന്നോട്ടുവച്ചു

കോഴിക്കോട്: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും സിപിഐഎം എംഎല്‍എ പികെ ശശിക്കുമെതിരായ സ്ത്രീ പീഡന പരാതികളില്‍ പിണറായി സര്‍ക്കാര്‍ എന്തുചെയ്തെന്ന ചോദ്യവുമായി വി മുരളീധരന്‍ എംപി രംഗത്ത്. സ്വന്തം സഹപ്രവർത്തകയ്ക്കുണ്ടായ ദുര്യോഗത്തിൽ പ്രതികരിക്കാത്ത ഡി.വൈ.എഫ്.ഐ അടിമത്വം പേറുകയാണെന്നതടക്കമുള്ള രൂക്ഷ വിമര്‍ശനവും മുരളീധരന്‍ നടത്തി.

ബിഷപ്പിനെതിരായ കേസിൽ നടപടിയുണ്ടാകാൻ കന്യാസ്ത്രീകൾ പോലും സമരരംഗത്തിറങ്ങേണ്ടി വന്ന അവസ്ഥ ചൂണ്ടികാട്ടിയാണ് മുരളീധരന്‍റെ വിമര്‍ശനം. കന്യാസ്ത്രീകൾ പോലും സമരരംഗത്തിറങ്ങേണ്ടിവരുമ്പോള്‍ കേരളം ഭരിക്കുന്ന ഇടത് മുന്നണി സർക്കാരും, ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മും സംഘടിത മതമേധാവികളുടെ തടങ്കലിലാണെന്ന വിമര്‍ശനവും അദ്ദേഹം മുന്നോട്ടുവച്ചു. 

മുരളീധരന്‍റെ വാക്കുകള്‍

സ്ത്രീപീഡന കേസിൽ നടപടിയുണ്ടാകാൻ കന്യാസ്ത്രീകൾ പോലും സമരരംഗത്തിറങ്ങേണ്ടി വന്ന അവസ്ഥ കാണിക്കുന്നത്, കേരളം ഭരിക്കുന്ന ഇടത് മുന്നണി സർക്കാരും, ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മും സംഘടിത മതമേധാവികളുടെ തടങ്കലിലാണ് എന്നാണ്.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി ലഭിച്ചതിനു ശേഷം ഇതുവരെ ഫലപ്രദമായ അന്വേഷണം നടത്താനോ, വഴിത്തിരിവുണ്ടാക്കാനോ പോലീസിന് കഴിയാത്തത് സർക്കാരിന്റെ ഇടപെടലും സി.പി.എമ്മിന്റെ നിയന്ത്രണവും കൊണ്ടാണ്. സംഘടിത മതമേധാവികളുടെ സ്വാധീനമാണ് ഇതിനു പിന്നിലെ കാരണം. സംഘടിത മതമേധാവികളെ ഭയക്കുന്ന സർക്കാരിനും സി.പി.എമ്മിനും അവരുടെ നിർദേശങ്ങളെ മറികടക്കാനും കഴിയുന്നില്ല. ഇതാണ് കന്യാസ്ത്രീകളെ പോലും സമരമുഖത്ത് എത്തിയിരിക്കുന്നത്.

പി.കെ.ശശി എം.എൽ.എക്കെതിരായ പീഡന പരാതി പുറത്തു വന്നിട്ടും സ്വന്തം സഹപ്രവർത്തകയ്ക്കുണ്ടായ ദുര്യോഗത്തിൽ പ്രതികരിക്കാത്ത ഡി.വൈ.എഫ്.ഐയുടെ നിലപാട് എന്തെന്നറിയാൻ പൊതുജനത്തിന് അറിയാൻ താൽപര്യമുണ്ട്. പൊരുതുന്ന യുവജന പ്രസ്ഥാനമെന്നു അവകാശപ്പെടുന്ന ഡി.വൈ.എഫ്.ഐക്ക് സഹപ്രവർത്തകയെ സി.പി.എം എം.എൽ.എ പീഡിപ്പിച്ചതായ പരാതിയിൽ ഒരക്ഷരം മിണ്ടാൻ പോലും കഴിഞ്ഞിട്ടില്ല. 

സ്വതന്ത്ര യുവജന സംഘടനയെന്നു പറയപ്പെടുന്ന ഡി. വൈ.എഫ്.ഐ. സി.പി.എമ്മിന്റെ നിയന്ത്രണത്തിലല്ല എന്നാണ് അവകാശപ്പെടുന്നത്. പക്ഷേ, പി.കെ.ശശിക്കെതിരായ പീഡന പരാതിയിൽ നാവനക്കാൻ കഴിയാത്ത ഡി.വൈ.എഫ്.ഐ., സി.പി.എം പറയുന്നതിന് അപ്പുറത്തേക്ക് ഒരടി പോലും മുന്നോട്ടുവയ്ക്കാൻ കഴിയാത്ത അടിമകളാണെന്നു തെളിഞ്ഞിരിക്കുന്നു. പൊരുതുന്ന യുവജനപ്രസ്ഥാനത്തിന് സി.പി.എമ്മിന്റെ അടിമപ്പണിയെടുക്കാൻ മാത്രമേ കഴിയൂ എന്നതിന്റെ ഉത്തമ ഉദാഹരണമായി പി.കെ.ശശിക്കെതിരായ പീഡന പരാതി മാറിയിരിക്കുകയാണ്.

click me!