പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ദില്ലിയിൽ നിന്നുള്ള വിമാന യാത്ര മുടങ്ങിയതിൽ കേരള ഹൗസിലെ പ്രോട്ടോക്കോള്‍ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് നടപടിയെടുക്കാൻ സാധ്യത
ദില്ലി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ദില്ലിയിൽ നിന്നുള്ള വിമാന യാത്ര മുടങ്ങിയതിൽ കേരള ഹൗസിലെ പ്രോട്ടോക്കോള്‍ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ ഇന്ന് നടപടിയെടുക്കാൻ സാധ്യത. പ്രോട്ടോകോൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് പ്രതിപക്ഷ നേതാവിന് വിമാനത്തിൽ കയറാൻ സാധിക്കാതിരുന്നതിന് കാരണം എന്ന് കണ്ടെത്തിയിരുന്നു. പ്രോട്ടോക്കോൾ ഓഫീസർക്കും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയ വിനിമയത്തിലെ വീഴ്ച്ചയാണ് യാത്ര മുടങ്ങാൻ കാരണമെന്നാണ് കണ്ടത്തൽ.
ശനിയാഴ്ച ഉച്ചയ്ക്ക് ദില്ലിയിൽ നിന്ന് 2.50 നുള്ള വിമാനത്തിൽ കോഴിക്കോട്ടേക്കുള്ള യാത്രയാണ് മുടങ്ങിയിരുന്നത്. വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല. വി ഐ പി ലോഞ്ചിൽ ഇരുന്ന പിണറായിയെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്താതെയിരുന്നതിനെ തുടർന്നുള്ള ആശയക്കുഴപ്പമാണ് വിമാനത്തിൽ കയറാൻ കഴിയാതെ പോയതിൻറെ കാരണം എന്നാണ് റിപ്പോർട്ട്. കേരള ഹൗസിൽ നിന്നുള്ള ഉദ്യോഗസ്ഥരും പിണറായിയെ യാത്രയാക്കാൻ എത്തിയിരുന്നു. പിന്നീട് അദ്ദേഹം മറ്റൊരു വിമാനത്തിൽ കോഴിക്കോടേക്ക് എത്തുകയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് പിണറായി ഡല്‍ഹിയിൽ എത്തിയത്.



