
ആലപ്പുഴ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി (Trophy) ഒരു ട്രോഫിയാണ് (viral in Social Media) സോഷ്യൽ മീഡിയയിലെ വൈറൽ താരം. എന്താണീ ട്രോഫിയുടെ പ്രത്യേകത എന്നല്ലേ? പത്തടിക്ക് മുകളിലാണ് ഈ ട്രോഫിയുടെ ഉയരം. ഇളക്കി മാറ്റാവുന്ന മൂന്ന് ഭാഗങ്ങളുള്ള ട്രോഫിയുടെ അടിഭാഗം എടുത്തു ഉയർത്തണമെങ്കിൽ തന്നെ രണ്ടുമൂന്നു പേരെങ്കിലും വേണം. അപ്പോൾത്തന്നെ ഊഹിക്കാമല്ലോ ഭാരമെത്രയെന്ന്. ആലപ്പുഴ ജില്ലയിലെ അരീപ്പറമ്പിലെ ക്രിക്കറ്റ് മോഹികളായ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഈ വമ്പൻ ട്രോഫിയുടെ ആശയത്തിന് പിന്നിൽ. അടുത്ത ദിവസം ഇവിടെ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിലെ ഒന്നാം സമ്മാനം നേടുന്നവർക്ക് ഈ വമ്പൻ ട്രോഫിയും സ്വന്തമാക്കാം.
ചെത്തിക്കാട്ട് സിവി ബ്രദേഴ്സ് ആണ് ഈ ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത്. 'എന്റെ അപ്പൂപ്പന്റെ ഓർമ്മക്ക് വേണ്ടിയാണ് ഈ ട്രോഫി സ്പോൺസർ ചെയ്തിരിക്കുന്നത്. അപ്പൂപ്പനെ ഞാൻ കണ്ടിട്ടില്ല. എന്റെ അച്ഛനും കൊച്ചച്ചൻമാരുമാണ് സിവി ബ്രദേഴ്സ് എന്ന് അറിയപ്പെടുന്നത്.' ഈ കുടുംബത്തിലെ അംഗമായ ശ്രീജിത്ത് ട്രോഫിയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നതിങ്ങനെ. 'പതിനൊന്നാമത്തെ തവണയാണ് ഈ ടൂർണമെന്റ് നടത്തുന്നത്. കൊവിഡ് വന്നു കഴിഞ്ഞ് രണ്ട് വർഷം നടത്താൻ സാധിച്ചില്ല. അതും കൂടിയായിരുന്നെങ്കിൽ 13 വർഷമായേനെ. മാർച്ച് 12 , 13 തീയതികളിലായിട്ടാണ് ടൂർണമെന്റ് നടത്തുന്നത്. എല്ലാ വർഷവും മറ്റ് കലാപരിപാടികൾ ഉൾപ്പെടെയായിരുന്നു ഈ മത്സരം നടത്തിയിരുന്നത്. പക്ഷേ കൊവിഡ് വന്നതോടെ എല്ലാം മാറി.'
മത്സരങ്ങളിലെ വിജയം ഓർമ്മയിൽ സൂക്ഷിക്കാൻ കാഷ് പ്രൈസിനെക്കാൾ നല്ലത് ട്രോഫിയല്ലേ എന്നാണ് ശ്രീജിതിന്റെ ചോദ്യം. 'അങ്ങനെയൊരു ട്രോഫി കൊടുക്കുമ്പോൾ അതിലെന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കണമെന്നും തോന്നി. കേരളത്തിൽ ഇത്രയും ഉയരമുള്ള ഒരു ട്രോഫിയെക്കുറിച്ച് വേറെങ്ങും ഞാൻ കേട്ടിട്ടില്ല. ഒമ്പതടി ഉയരമുള്ള ട്രോഫിയുണ്ടെന്ന് കേട്ടിരുന്നു. ഈ ട്രോഫിയുടെ ഉയരം പത്തിന് മുകളിലാണ്.' വൈറലായ ട്രോഫി സ്വന്തമാക്കാനാണെന്ന് തോന്നുന്നു, മുൻവർഷങ്ങളേക്കാൾ മത്സരാർത്ഥികൾ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ടെന്നും ശ്രീജിത് പറഞ്ഞു. തൃശൂർ ജില്ലയിലെ കുന്നംകുളം സ്വദേശിയായ ജയിംസ് എന്നയാളാണ് ഈ ട്രോഫി നിർമ്മിച്ചു നൽകിയത്. ആലപ്പുഴ ജില്ലയിലെ ചേർത്തല സൗത്ത് പഞ്ചായത്തിൽ അരീപ്പറമ്പ് സ്കൂളിന് സമീപമാണ് ഈ ടൂർണമെന്റ് നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam