
റെയില്‍വെ പാളത്തില്‍ ഒരു യൂട്യൂബര്‍ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ട്രാക്കിന്‍റെ സുരക്ഷ അപകടത്തിലാക്കി ഇത്തരമൊരു വീഡിയോ ചെയ്ത യുവാവിനെതിരെ നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു. വീഡിയോ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ നോർത്ത് വെസ്റ്റേൺ ഡിവിഷന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ യഷ് എന്ന യൂട്യൂബര്‍ക്കെതിരെ കേസെടുത്തു.
സ്റ്റുപ്പിഡ് ഡിടിഎക്സ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‍ലോഡ് ചെയ്തത്. റെയിൽവേ ആക്‌റ്റിലെ 145, 147 വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി നോർത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ക്യാപ്റ്റൻ ശശി കിരൺ വ്യക്തമാക്കി. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. റെയിൽവേ ട്രാക്കിന് കേടുപാടുകൾ വരുത്തിയാല്‍ തടവുശിക്ഷ ലഭിക്കും. ഒപ്പം പിഴ ഈടാക്കുകയും ചെയ്യും. റെയില്‍വെ ട്രാക്കില്‍ ഇത്തരം അപകടകരമായ വീഡിയോ ചിത്രീകരിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കരുതെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ ഫുലേര - അജ്മീർ പ്രദേശത്തെ ദന്ത്രാ സ്‌റ്റേഷന് സമീപമാണ് യൂട്യൂബര്‍ യാഷ് വീഡിയോ ചിത്രീകരിച്ചത്. ട്രാക്കിന്റെ മധ്യത്തിൽ വച്ച് പടക്കത്തിന് തീ കൊടുത്തു. തുടർന്ന് കനത്ത പുക ഉയര്‍ന്നു. പാമ്പിന്‍റെ രൂപത്തിലായിരുന്നു ചാരം. 33 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് വിവിധ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ട്രാക്കിന്‍റെ സുരക്ഷ അപകടത്തിലാക്കുന്ന തരത്തില്‍ പെരുമാറുന്ന എത്രയും വേഗം യൂട്യൂബര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ നോർത്ത് വെസ്റ്റേൺ ഡിവിഷനെ പലരും ടാഗ് ചെയ്തു.
സെൽഫികളും വീഡിയോകളും എടുക്കാന്‍ റെയിൽവേ ട്രാക്കില്‍ കയറി അപകടത്തില്‍ മരിച്ച നിരവധി പേരുടെ വാര്‍ത്തകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും ഇത്തരം പ്രവണതകള്‍ക്ക് അവസാനമില്ല. റെയിൽവേ ആക്‌റ്റിലെ സെക്ഷൻ 145, 147 പ്രകാരം റെയിൽവേ ട്രാക്കുകളിലും പ്ലാറ്റ്‌ഫോമുകളിലും വീഡിയോ ചിത്രീകരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചാൽ 1000 രൂപ പിഴയോ ആറ് മാസം വരെ തടവോ ലഭിക്കും.
റെയിൽവേ ട്രാക്കുകളിൽ ഒരു സെൽഫിക്കോ ഒരു വീഡിയോയ്ക്കോ വേണ്ടി ജീവൻ അപകടത്തിലാക്കുന്നതിനെതിരെ ഇന്ത്യൻ റെയിൽവേ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും കുറ്റകൃത്യങ്ങള്‍ക്ക് അവസാനമാകുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam