
തൃശൂര്‍: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ചാവക്കാട് ഫ്‌ലോട്ടിങ് ബ്രിഡ്ജില്‍ മത്തി ചാകര. ഫ്‌ലോട്ടിങ് ബ്രിഡ്ജില്‍ കയറാന്‍ എത്തിയവരില്‍ ഭൂരിഭാഗം പേരും മത്തി ശേഖരിക്കുകയും ചെയ്തു. മത്തി ചാകരയുടെ വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വീഡിയോ വൈറലായി. വീഡിയോ കണ്ടറിഞ്ഞ് നിരവധി പേരാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജിലേക്ക് എത്തിയത്. എല്ലാവര്‍ക്കും കടലില്‍ പോകാതെ കൈ നനയാതെ, കാശു കൊടുക്കാതെ മത്തിയും കിട്ടി.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് കഴിഞ്ഞദിവസമാണ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത്. തൃശൂരിലെ ആദ്യത്തെ ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് ആണിത്. ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് തുറന്ന് നല്‍കുന്നതോടെ ചാവക്കാട് ബീച്ച് വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാണുള്ളത്. സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്ക് നൂറ് മീറ്റര്‍ നീളത്തിലുള്ള ഫ്ലോട്ടിങ്ങ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ആസ്വദിക്കാം. ഇതിനാവശ്യമായ ലൈഫ് ജാക്കറ്റും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടു ഘട്ടങ്ങളിലായി നാല് കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് ചാവക്കാട് കടപ്പുറത്ത് നടപ്പാക്കിയത്. മുഖം മിനുക്കിയ ചാവക്കാട് ബീച്ചിന് കൂടുതല്‍ ചന്തമേക്കാന്‍ ആണ് ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജും ഒരുക്കിയത്. 100 മീറ്റര്‍ നീളത്തിലുള്ള ഫ്ലോട്ടിങ്ങ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത വിനോദ സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ചാവക്കാട് ഫ്‌ലോട്ടിങ്ങ് ബ്രിഡ്ജ് തയ്യാറാക്കിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന കടലോരമാണ് ചാവക്കാട് ബ്ലാങ്ങാട് ബീച്ച്. ഗുരുവായൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതി ചെയ്യുന്നത്.
എംഎല്‍എ ഫണ്ട് വിനിയോഗിച്ച് ബീച്ചില്‍ സൗകര്യവത്കരണ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബീച്ചില്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ഫോട്ടോയെടുക്കുന്നതിനുമായി സെല്‍ഫി പോയിന്റും സ്ഥാപിക്കുമെന്ന് എന്‍കെ അക്ബര്‍ എംഎല്‍എ അറിയിച്ചു. ഹൈമാസ്റ്റ് ലൈറ്റ്, ഓപ്പണ്‍ ജിം, പ്രവേശന കവാടം എന്നിവ തയ്യാറാക്കി വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകാനൊരുങ്ങുകയാണ് ചാവക്കാട് ബീച്ച്. 2016ലാണ് വിനോദ സഞ്ചാരപാത തുറക്കുന്നതിനായി ചാവക്കാട് ബീച്ചില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. രണ്ട് ഘട്ടങ്ങളിലായി നടന്ന പ്രവര്‍ത്തനത്തിലൂടെ ബീച്ചിന്റെ മുഖച്ഛായ തന്നെ മാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam